ചെള്ളുപനി തടയാൻ ജാഗ്രത വേണം
കോഴിക്കോട് : ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുൽച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിൽ ജോലിക്ക് പോകുന്നവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ സ്വീകരിക്കുകയും രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും വേണം.
tRootC1469263">രോഗം പകരുന്നതെങ്ങനെ?
ഒറിയൻഷിയ സുസുഗാ മുഷി എന്ന സൂക്ഷ്മ ജീവിയാണ് ചെള്ളുപനിക്ക് കാരണമാകുന്നത്. എലി, അണ്ണാൻ, മുയൽ, കീരി എന്നിവയുടെ തൊലിപ്പുറത്ത് കാണപ്പെടുന്ന ചിഗർ മൈറ്റുകൾ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. രോഗാണു വാഹകരായ മൈറ്റുകൾ മനുഷ്യന്റെ ആവാസസ്ഥലങ്ങളിലേക്ക് ചേക്കേറുന്നതിനാൽ കാടുമായോ കൃഷിയുമായോ ബന്ധമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
ലക്ഷണങ്ങൾ
കടിയേറ്റ് 10-12 ദിവസം കഴിയുമ്പോൾ ശക്തമായ പനി, തലവേദന, പേശീവേദന, കണ്ണ് ചുവക്കൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. ചിഗർ മൈറ്റ് കടിച്ച ഭാഗം ചെറിയ ചുവന്ന തടിച്ച പാടായി ആരംഭിച്ച് പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുന്നു. ഇത്തരം വ്രണങ്ങളില്ലാതെയും ചെള്ളുപനി കാണാറുണ്ട്. നേരത്തെ രോഗനിർണയം നടത്തി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്.
എങ്ങനെ പ്രതിരോധിക്കാം?
* എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുറ്റിക്കാട് നിറഞ്ഞ പ്രദേശങ്ങളും പുൽച്ചെടികളും വെട്ടി വൃത്തിയാക്കി പരിസര ശുചീകരണം ഉറപ്പ് വരുത്തുകയും ചെയ്യുക.
* ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കുക.
* വസ്ത്രങ്ങൾ നിലത്തോ പുല്ലിലോ ഉണക്കാൻ വിരിക്കരുത്. അയയിൽ വിരിച്ച് വെയിലിൽ ഉണക്കുക.
* ഒരിക്കൽ ഉപയോഗിച്ച വസ്ത്രം വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
* പുൽമേട്ടിലും വനപ്രദേശങ്ങളിലും പോകുമ്പോൾ കൈകാലുകൾ മറയ്ക്കുന്ന വസ്ത്രങ്ങളും കൈയുറയും കാലുറയും ധരിക്കുകയും മൈറ്റ് റിപ്പല്ലന്റുകൾ ശരീരത്തിൽ പുരട്ടുകയും വേണം.
* തിരിച്ചെത്തിയ ശേഷം കുളിക്കുകയും അതത് ദിവസത്തെ വസ്ത്രങ്ങൾ കഴുകി ഉണക്കുകയും ചെയ്യുക.
.jpg)


