ക്രിസ്മസ്-പുതുവത്സര ആഘോഷം: സംയോജിത പരിശോധനകൾ ശക്തമാക്കും: കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയോജിതപരിശോധനകൾ ശക്തമാക്കുമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നടപടികൾ സ്വീകരിക്കുന്നതിന് നിർദേശങ്ങൾ നൽകി.
tRootC1469263">വ്യാജമദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ വിപണനം-ഉപയോഗം തടയുന്നതിന് എക്‌സൈസ്-പൊലീസ് സംയുക്ത സ്‌ക്വാഡുകൾ പരിശോധന നടത്തും. 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറുകളായ 0474 2745648, 9447178054, 9496002862 എന്നിവയിൽ പരാതികൾ അറിയിക്കാം. സ്‌ട്രൈക്കിങ് ഫോഴ്‌സും റേഞ്ച്- സബ് ഓഫീസുകളിലെ സ്‌പെഷ്യൽ സ്‌ക്വാഡുകളും 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ട്.
പൊലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത റെയ്ഡുകളും വാഹനപരിശോധനയും കൂടുതൽ ഊർജിതമാക്കും. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ബോർഡർ പട്രോൾ സംഘം പരിശോധന നടത്തും. റെയിൽവേ സ്‌റ്റേഷൻ, പാഴ്‌സൽ ഓഫീസുകൾ, ഹോംസ്‌റ്റേ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ, സ്‌കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനും നിർദേശിച്ചു.
ഉത്സവകാലത്തെ വിലവർധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസിൽദാർമാർ എന്നിവരുടെ സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളിലെയും മറ്റ് കടകളിലെയും അളവ് -തൂക്ക് ഉപകരണങ്ങളിലെ വെട്ടിപ്പ്, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, കൃതൃമവിലക്കയറ്റം, മായംചേർക്കൽ തുടങ്ങിയവ പരിശോധിച്ച് ഇല്ലെന്ന് ഉറപ്പാക്കണം. പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിർമാർജനം വിഷയങ്ങളിൽ ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ വകുപ്പുകൾ നടപടി സ്വീകരിക്കണം.
ഗതാഗത നിയമങ്ങൾ പാലിക്കാതെ മദ്യപിച്ചും അമിതവേഗത്തിൽ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർക്കെതിരേയും ആർ.ടി.ഒ കർശന നടപടികൾ സ്വീകരിക്കണം. വനമേഖല കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിർമാണം, വനാതിർത്തികൾ വഴിയുള്ള ലഹരികടത്തും തടയുന്നതിന് വനം വകുപ്പ് ക്രമീകരണങ്ങൾ നടത്തും. ആഘോഷദിനങ്ങളിൽ ബീച്ചിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കാനും സിവിൽ ഡിഫൻസ് വൊളന്റിയേഴ്‌സിന്റെ സേവനം വിനിയോഗിക്കാനും തീരുമാനിച്ചു. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഒരുക്കും. ക്രമസമാധാന-ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെയുള്ള ഉത്സവകാലം ഒരുക്കാൻ എല്ലാ വകുപ്പുകളും ചേർന്ന് പ്രവർത്തിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. എ.ഡി.എം ജി നിർമൽകുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു
.jpg)


