സ്‌പോർട്‌സ് സ്‌കൂളുകൾക്കായി പ്രത്യേക സിലബസ് നടപ്പിലാക്കും; മന്ത്രി വി. അബ്ദുറഹിമാൻ

GHSKOOLIYAD
GHSKOOLIYAD

കാസർ​ഗോഡ് : അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സിലബസ് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സ്‌പോർട്‌സ് സ്‌കൂളുകൾക്കായി പ്രത്യേക സിലബസ് നടപ്പിലാക്കാനുള്ള പദ്ധതിയും സംസ്ഥാനത്തിന് ഉണ്ട്. ഇത് നടപ്പാക്കിയാൽ അത്തരമൊരു പ്രത്യേക സിലബസ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളമെന്നും കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കൂളിയാട് ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി കില പദ്ധതിയിൽ ഉൾപ്പെടുത്തി 1.28 കോടി ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.  യു.പി സ്‌കൂളിൽ നിന്ന് ഹൈസ്‌കൂളായി ഉയർത്തിയതിന് ശേഷം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവപ്പെട്ട സ്‌കൂളിന് പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും ഇടപെടലിലൂടെ പരിഹാരം കാണാനായെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയതായും ആദ്യ ഘട്ടത്തിൽ 50,000 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. അധ്യാപകർക്കായുള്ള പരിശീലന പരിപാടികളിലും വിട്ടുവീഴ്ചയില്ലാതെ സർക്കാർ മുന്നേറുകയാണെന്നും, കൂളിയാട് ഹൈസ്‌കൂളിൽ അധ്യാപകർക്കായി എ.ഐ പരിശീലനം നൽകിയത് സംസ്ഥാനത്തെ ആദ്യഘട്ടമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നീതിആയോഗ് സർവേയനുസരിച്ച് കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിറുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 5,35,000 വീടുകൾക്ക് അനുമതി നൽകിയതിൽ 4,80,000 വീടുകൾ പൂർത്തിയായെന്നും ബാക്കി വീടുകൾ നിർമ്മാണത്തിലാണെന്നും, അടുത്ത സാമ്പത്തിക വർഷത്തിൽ 1,35,000 വീടുകൾ കൂടി നൽകാനാവുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളുടെയും അടിസ്ഥാന വികസനം ലക്ഷ്യമിട്ടിട്ടുണ്ടെന്നും, സ്വകാര്യ സ്‌കൂളുകൾ വിവിധ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് സർക്കാർ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ മാറിപ്പോയെങ്കിലും സർക്കാർ നടപ്പിലാക്കിയ വികസനങ്ങളിലൂടെ 6 ലക്ഷം വിദ്യാർത്ഥികൾ തിരിച്ചെത്തിയതായും മന്ത്രി പറഞ്ഞു.

രാജ്യത്തെ മുൻനിരയിലെ 100 കോളേജുകളിൽ 17 എണ്ണവും 10 സർവകലാശാലകളിൽ മൂന്നെണ്ണവും കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.സ്‌കൂൾതല കായിക പരിപാടികളിൽ 2036-ലെ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ലക്ഷ്യത്തോടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും, പട്ടിയാലയിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ഇതിനായി ഉപയോഗിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സ്‌കൂളിന്റെ കളിസ്ഥലം നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിക്കുന്നതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാർ, ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ബി. ഷീബ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ പി. സുജയ, ശശികല, ജില്ലാ കോർഡിനേറ്റർ വിദ്യാകിരണം കെ. പ്രകാശൻ, പി.ടി.എ. പ്രസിഡന്റ്  എം. ബാലകൃഷ്ണൻ, എസ്.എം.സി. ചെയർമാൻ കെ. കരുണാകരൻ, എം.പി.ടി.എ. പ്രസിഡന്റ്  ബി. സന്ധ്യ, സീനിയർ അസിസ്റ്റന്റ്  ടി. മനോജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. ജനാർദനൻ, രാഷ്ട്രീയ നേതാക്കളായ കെ. ബാലകൃഷ്ണൻ, കരിമ്പിൽ കൃഷ്ണൻ, മുഹമ്മദ് കൂളിയാട്, വി. വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

സ്‌കൂൾ കെട്ടിട നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ എ.എസ്. ജോസിനും സ്‌കൂൾ കളിസ്ഥലത്തിലേക്കുള്ള റോഡ് നിർമ്മാണത്തിനായി ഭൂമി സൗജന്യമായി നൽകിയ എൻ. എം. അബ്ദുൾ റൗഫ് ഹാജിക്കും ഉപഹാരം നൽകി ആദരിച്ചു. കൂളിയാട് ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എ. കെ. ഷൗക്കത്തലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സുധീർ നന്ദിയും പറഞ്ഞു.
 

Tags