സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റമുണ്ടായി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

muhammed riyaz
muhammed riyaz

കാസർ​ഗോഡ് : സംസ്ഥാന സർക്കാർ അധികാരത്തിലേറുമ്പോൾ അഞ്ച് വർഷം കൊണ്ട് റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിലൂടെ പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റമാണ് സംസ്ഥാന തലത്തിലും ഉദുമ നിയോജക മണ്ഡലത്തിലും നടന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഉദുമ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മുനമ്പം പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

ജില്ലയിലെ രണ്ട് പഞ്ചായത്തുകളായ ചെമ്മനാടിനെയും ബേഡഡുക്കയെയും ബന്ധിപ്പിക്കുന്ന പാലം പണി പൂർത്തിയായാൽ ദേശീയപാത വഴി കാസർകോട് നിന്നും കുണ്ടംകുഴിയിലേക്ക് എത്തിച്ചേരാൻ  എടുക്കുന്ന സമയത്തിന്റെ പകുതി മാത്രം മതിയാകും. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിലൂടെ പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലമാണ് ഉദുമ നിയോജക മണ്ഡലമെന്നും മന്ത്രി പറഞ്ഞു.
     
ബഡ്ജറ്റിൽ 17 കോടി 70 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന പാലത്തിന്റെ ആകെ നീളം198 മീറ്റർ ആണ്. 11 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയോട് കൂടിയുള്ള പാലത്തിൽ 26 മീറ്റർ നീളമുള്ള അഞ്ച് സ്പാനും 10 മീറ്റർ നീളമുള്ള ആറു സ്പാനും എട്ടു മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പെടുന്നു. പാലത്തിനൊപ്പം ആവശ്യമായ സംരക്ഷണ ഭിത്തികളും ഡ്രൈനേജ് പ്രവർത്തികളും ഇരുവശങ്ങളിലും ആയി 80 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. പയസ്വിനി പുഴയുടെയും കരിച്ചേരിപ്പുഴയുടെയും സംഗമസ്ഥാനമായ മുനമ്പത്ത്  രണ്ടു പഞ്ചായത്തുകളിലെ രണ്ടു നാടുകളെ ബന്ധിപ്പിക്കുന്നതിനായി ഒരു തൂക്കുപാലം മാത്രമാണ് നിലവിൽ ഉള്ളത്. മുനമ്പം പാലം യാഥാർത്ഥ്യമാകുന്നതോടെ രണ്ടു നാടുകളുടെ യാത്ര ദുരിതങ്ങൾക്കാണ് പരിഹാരമാകുന്നത്.

ചടങ്ങിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉത്തരമേഖല സുപ്രണ്ടിങ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ,  ബേഡഡുക്ക ഗ്രാമപഞ്ചായത്തഗം വസന്തകുമാരി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം രമ ഗംഗാധരൻ, ഡി.പി.സി സർക്കാർ നോമിനി സി.രാമചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി മധു മുതിയക്കാൽ, ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. ഇ.ജി വിശ്വപ്രകാശ് സ്വാഗതവും  എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പാലങ്ങൾ വിഭാഗം കണ്ണൂർ എം.സജിത്ത് നന്ദി പറഞ്ഞു.

Tags