കാലവർഷവുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് വേഗത്തിൽ നഷ്ടപരിപരിഹാരം ലഭ്യമാക്കണം; കാസർകോട് ജില്ലാ കളക്ടർ
കാസർകോട് : കാസർകോട് ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. കാലവർഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ ഏത് സാഹചര്യവും നേരിടാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും അപകടങ്ങൾ ഉണ്ടായാൽ ഉടൻ ഇടപെട്ട് എത്രയും വേഗത്തിൽ നഷ്ടപരിപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ക്യാമ്പുകൾ സജ്ജീകരിക്കേണ്ട അവസ്ഥ മുന്നിൽകണ്ട് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ഇതുവരെ മൂന്ന് വീടുകൾ പൂർണ്ണമായും പത്ത് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കാസർകോട് തലൂക്കിൽ രണ്ട് കുട്ടികൾ മതിൽ ഇടിഞ്ഞ് വീണ് മരണപ്പെട്ടു. ജില്ലയിലെ ചന്ദ്രഗിരി പുഴയിൽ ജലനിരപ്പ് ഉയരുന്നതായി ജൂലൈ രണ്ടിന് ഉച്ചയ്ക്ക് 12ന്) കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഏത് സാഹച്യവും നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ എ.ഡി.എം പി. ഉദയകുമാർ ജില്ലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. തഹസിൽദാർമാരായ പ്രേം രാജ്, വി. ശ്രീകുമാർ, കെ.രമേശൻ, കെ.ബി രാമു, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

