ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ലയ്ക്ക് നൽകിയ മുഖ്യമന്ത്രിയുടെ പുരസ്‌കാരം കാസർകോട് ജില്ലയ്ക്ക്

kasrkodpachathuruthhu

കാസർകോട്  : ഹരിതകേരളം മിഷൻ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ലയ്ക്ക് നൽകിയ മുഖ്യമന്ത്രിയുടെ പുരസ്‌കാരം കാസർകോട് ജില്ലയ്ക്ക് ലഭിച്ചു. സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള അതിജീവനത്തിനുതകുന്ന ഹരിത ഗ്രാമസൃഷ്ടിക്കായി മുന്നിലാണ്. 

ഹരിതകേരളം മിഷൻ ആസൂത്രണം ചെയ്ത പച്ചത്തുരുത്ത് നിർമ്മിതി ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും ആറ് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഒരേ ആവേശത്തോടെ ഏറ്റെടുത്തു. നശിച്ചുപോയവയെല്ലാം വീണ്ടെടുക്കുവാനുള്ള കരുതലാണ് ജില്ലയുടെ ഇടപെടലിന്റെ സവിശേഷത. ഓരോ മാസത്തിലും നടത്തുന്ന ഫലപ്രദമായ മോണിറ്ററിംഗ് കരുത്തോടെ വൃക്ഷവത്കരണം മുന്നോട്ട് നീങ്ങാൻ സഹായകമായി. നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം പച്ചത്തുരുത്തുകൾ ഉള്ളത് കാസർകോട് ജില്ലയിലാണ്. 802 എണ്ണം 339.35 ഏക്കറിലായി വളർന്നുവരുന്നു. അവയിൽ സ്‌കൂൾ വിഭാഗത്തിൽ 214, കോളേജ്-30, അംഗൻവാടി-15, ആരോഗ്യകേന്ദ്രം-15, ആശുപത്രി, മെഡിക്കൽ കോളേജ്-19, കാവുകൾ-86, ക്ഷേത്രം-19, കണ്ടൽതുരുത്ത്-15, മിയാവാക്കി- ആറ്, ഓർമ്മത്തുരുത്ത്- എട്ട്, ജൈവവൈവിധ്യോദ്യാനം- മൂന്ന്, ഹരിതകർമ്മസേന-5, സിവിൽസ്റ്റേഷൻ കോമ്പൌണ്ട്-5 എന്നിവ ഉൾപ്പെടുന്നു.
 

Tags