ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കാസർകോട് ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു
കാസർകോട് : കാസർകോട് ഗവ. മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തി പൂർണ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായി ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിലെത്തിയ കളക്ടർ എം.ബി.ബി.എസ്, നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുമായും ജീവനക്കാരുമായും സംവദിച്ചു.
ഗവ. മെഡിക്കൽ കോളേജിന്റെ വികസനം സാധ്യമാക്കാൻ ജില്ലാ ഭരണ സംവിധാനം നടപടി സ്വീകരിക്കും. മാസത്തിൽ ഒരു ദിവസം ജില്ലാകളക്ടർ നേരിട്ട് മെഡിക്കൽ കോളേജ് സന്ദർശിച്ച് അവലോകനം നടത്തും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കരാറായ എല്ലാ പ്രവർത്തികളും ഉടൻ ആരംഭിക്കുമെന്നും കളക്ടർ വിദ്യാർത്ഥികൾക്കും കോളേജ് അധികൃതർക്കും ഉറപ്പുനൽകി. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലും ടീച്ചേഴ്‌സ് സ്റ്റാഫ് ഹോസ്റ്റലും തുറന്നു കൊടുക്കാൻ പ്രഥമപരിഗണന നൽകും. ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണ നടപടികൾ ത്വരിതപ്പെടുത്തും. മെഡിക്കൽ കോളേജ് ഇന്റേണൽ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആശുപത്രി കാന്റീൻ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു.
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സ്‌പെഷ്യൽ ഓഫീസർ, ഇടുക്കി ഗവ. മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതിന് നേതൃത്വം നൽകിയ ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണർ, തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ മാനേജ്‌മെന്റ് സമിതിക്ക് നേതൃത്വം നൽകിയ ജില്ലാകളക്ടർ എന്നീ നിലകളിൽ അർജുൻ പാണ്ഡ്യൻ ഗവ. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. അനുഭവ പരിചയം കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ പുരോഗതിക്കും പ്രയോജനപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു. മെഡിക്കൽ കോളേജിലെ എല്ലാ ബ്ലോക്കുകളും നേരിട്ട് സന്ദർശിച്ച ജില്ലാ കളക്ടർ പണി പാതി വഴിയിലായ ഹോസ്റ്റൽ ആശുപത്രി ബ്ലോക്കുകളും സന്ദർശിച്ച് വിലയിരുത്തി മെഡിക്കൽ വിദ്യാർത്ഥികളുടെ ലാബ് സൗകര്യം അടിയന്തരമായി ഒരുക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ വി.ചന്ദ്രൻ കിറ്റ്‌കോ പ്രൊജക്ട് മാനേജർ പൊതുമരാമത്ത് നിരത്ത് വിഭാഗം ഹാർബർ എഞ്ചിനിയറിംഗ്, ജല അതോറിറ്റി, കെ എസ് ഇ ബി എക്‌സിക്യുട്ടീവ് എഞ്ചിനിയർമാർ എന്നിവരുമായും കളക്ടർ സംസാരിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.അരുൺകുമാർ, വൈസ് പ്രിൻസിപ്പാൾ, ഡോ.ടി.ജി സിന്ധു, സൂപ്രണ്ട് ഡോ.ആർ പ്രവീൺ, നേഴ്‌സിങ് കോളേജ് അസോസിയേറ്റ് പ്രൊഫസർ തസ്ലീം സബിത്, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ.എസ് ജയകുമാരി, ലേ സെക്രട്ടറി കെ.കൗശിക്, പി.ടി.എ സെക്രട്ടറി ഡോ.ശാലിനി കൃഷ്ണൻ, സർജന്റ് എസ്. അൻഷാദ് എന്നിവരടങ്ങുന്ന സംഘവുമായി കളക്ടർ കാസർകോട് മെഡിക്കൽ കോളേജിന്റെ തൽസ്ഥിതി ചർച്ച ചെയ്തു.
കാസർകോട് വികസന പാക്കേജിന്റെയും കിഫ്ബി യുടേയും ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കൽ കോളേജിന്റെ വികസനം സാധ്യമാക്കുന്നത്.മെഡിക്കൽ കോളേജിന്റെ തുടർ വികസനത്തിന് ഇനിയും പിന്തുണയുണ്ടാകുമെന്ന് കളക്ടർ പറഞ്ഞു. മെഡിക്കൽ കോളേജിലെ ക്ലാസ് മുറികളും ലബോറട്ടറിയും വിവിധ ബ്ലോക്കുകളും കളക്ടർ സന്ദർശിച്ചു. മെഡിക്കൽ കോളേജ് പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും ഭാവി വികസനവും നേരിട്ട് മനസ്സിലാക്കാൻ എത്തിയ കളക്ടർക്ക് വിദ്യാർഥികൾ നന്ദി പറഞ്ഞു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ ജീവനക്കാർ എന്നിവരുമായും കളക്ടർ സംസാരിച്ചു. വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിന്റ ബാലാരിഷ്ടതകൾ പരിഹരിക്കുന്നതിന് നടപടികൾ വേണമെന്ന് കളക്ടറോട് അഭ്യർത്ഥിച്ചു.
.jpg)


