കണ്ണൂരിൽ യുവമോര്‍ച്ച ജനജാഗ്രതാ സദസ്സ് നടത്തി : ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സി.കെ. പത്മനാഭന്‍


കണ്ണൂര്‍ : ലഹരി മാഫിയ സംസ്ഥാനത്തെ വരിഞ്ഞ് മുറുക്കി കഴിഞ്ഞുവെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു.
കേരളത്തെ വിഴുങ്ങുന്ന ലഹരി മാഫിയയ്ക്കും എസ്എഫ്‌ഐയുടെ റാഗിംഗ് കേന്ദ്രങ്ങള്‍ക്കുമെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കേരള സംരക്ഷണ ജന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയ ഭേദകമായ വാര്‍ത്തകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുദിനം പുറത്ത് വരുന്നത്. പീഢനവും പിടിച്ചുപറിയും കൊലപാതകവും അടക്കമുളള അക്രമ പരമ്പരകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭീകരമായ സ്ഥിതി വിശേഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. എപ്പോഴും എവിടെയും എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. കണ്ണൂര്‍ നഗരത്തില്‍ പോലും സ്ഥിതി വിത്യസ്തമല്ല. പഴയ ബസ് സ്റ്റാന്റ് അടക്കമുളള പ്രദേശങ്ങളില്‍ പട്ടാപകല്‍ പോലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. സഞ്ചാര സ്വാതന്ത്ര്യം ഭരണകൂടം ഉറപ്പു വരുത്തണം. പോലീസ്, മന്ത്രിമാരുടെ പിന്നാലെ നടന്ന് കാലംകഴിക്കുകയാണ്.

ലഹരി മരുന്ന് വില്‍പ്പന ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന വ്യവസായമായി മാറിയിരിക്കുകയാണ്. ഇവര്‍ക്ക് വിഹരിക്കാന്‍ എല്ലാവിധ സഹായങ്ങളും ചെയ്യുന്ന നിലപാടാണ് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കുളളത്. മാത്രമല്ല ലഹരി മാഫിയക്ക് മുന്നില്‍ പോലീസും എക്‌സൈസും നോക്കുകുത്തിയായി മാറുകയാണ്. മദ്യ നിര്‍മ്മാണ ശാലകള്‍ക്ക് അനുമതി നല്‍കി ഭൂഗര്‍ഭ ജല ചൂഷണത്തിന് വന്‍കിട മുതലാളിമാര്‍ക്ക് കൂട്ടു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ലഹരി മാഫിയയ്ക്ക് പിന്നില്‍ യുവാക്കളായിരുന്നുവെങ്കില്‍ ഇന്ന് കൊച്ചുകുട്ടികളെ വരെ മാഫിയയുടെ ഭാഗമാക്കി ലഹരിക്ക് അടിമകളാക്കി മാറ്റിയിരിക്കുകയാണ്. ഇത് വിഭ്രാന്തിയ്ക്കടിമപ്പെട്ട ഒരുതലമുറയെ വളര്‍ത്തിയെടുക്കുകയാണ്. എംഡിഎംഎ അടക്കമുളള മാരക മയക്കു മരുന്നുകള്‍ നാട്ടില്‍ സുലഭമാണ്.
കോളേജുകളും സ്‌ക്കൂളുകൾ പോലും മയക്കുമരുന്നു വ്യാപാര കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണ്. കുട്ടികള്‍ അടിമകളാകുന്നു. അക്രമ വാസന വളരുന്നു, മനുഷ്യത്വം നശിക്കുന്നു. കുടുംബ ബന്ധങ്ങള്‍ക്ക് വിലയില്ലാതായിരിക്കുന്നു. ലഹരിമാഫിയ അഴിഞ്ഞാടുമ്പോള്‍ ഭരണകൂടം നോക്കുകുത്തിയാവുന്നു, തടയുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നു. സംസ്ഥാനം മുഴുഭ്രാന്താലയമാകുന്ന സ്ഥിതിയാണെന്നും ജനങ്ങളെ മുന്നില്‍ നിര്‍ത്തി മയക്കുമരുന്ന്, റാഗിങ് മാഫിയകള്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനു സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ മാവിലാക്കണ്ടി അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണുര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ. വിനോദ് കുമാര്‍ മുഖ്യ ഭാഷണം നടത്തി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി രാഹുല്‍ ഗോപിദാസ് സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.വി. അര്‍ജ്ജുന്‍ സ്വാഗതവും, കെ അക്ഷയ് നന്ദിയും പറഞ്ഞു.