' യുവ ആപ്ദ മിത്ര' പരിശീലനം പൂർത്തിയായി; ദുരന്തമുഖങ്ങളിൽ തുണയാകാൻ സന്നദ്ധസേവകർ തയ്യാറായി
കണ്ണൂർ: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി "മൈ ഭാരത്" വളണ്ടിയര്‍മാർക്കായി സംഘടിപ്പിച്ച ഏഴു ദിവസത്തെ ദുരന്തനിവാരണ പരിശീലനം വിജയകരമായി പൂർത്തിയായി.കണ്ണൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80 പേരാണ് രണ്ടാം ബാച്ചിൽ ഈ പരിശീലനം നേടിയത്. ആദ്യബാച്ചിൽ 60 പേർ ഇതിനോടകം പരിശീലനം പൂർത്തിയാക്കിയിരുന്നു. ദുരന്തസമയങ്ങളില്‍ തദ്ദേശീയമായി ഉടന്‍ തന്നെ മികച്ച രീതിയിൽ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരായ സന്നദ്ധസേവകരെ വാര്‍ത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദുരന്തമുഖങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന രീതികള്‍,ശാസ്ത്രീയ രക്ഷാപ്രവര്‍ത്തനങ്ങള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്,ന്യൂട്രീഷൻ, സൈക്കോളജി,ഫയർ ആൻഡ് റെസ്ക്യൂ, സ്നേക്ക് ബൈറ്റ് മാനേജ്‌മെൻ്റ്,ക്രൗഡ് മാനേജ്മെൻ്റ് തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ വളണ്ടിയർമാർക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പരിശീലനം നല്‍കിയത്.
കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉദ്ഘാടനം എ.ഡി.എം പുരുഷോത്തമൻ നിർവ്വഹിച്ചു.സമാപന ചടങ്ങിൽ കണ്ണൂർ ജില്ല കളക്ടർ പി.വിഷ്ണുരാജ് വളണ്ടിയർമാരെ നേരിട്ട് കണ്ട് ആശംസകൾ അറിയിച്ചു.ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ഐശ്വര്യ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെൻ്റ് ഡെപ്യൂട്ടി കലക്ടര്‍ സുബൈർ കെ.കെ,മൈ ഭാരത് കോർഡിനേറ്ററും ഡെപ്യൂട്ടി ഡയറക്ടറുമായ സച്ചിൻ, യുവ ആപ്ത മിത്ര മാസ്റ്റര്‍ ട്രെയിനര്‍ സനിൽ സണ്ണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
.jpg)

