ആശാ വർക്കർമാരുടെ സമരത്തിൽ ബി.ജെ.പിക്കും യു. ഡി എഫിനും ഇരട്ടത്താപ്പെന്ന് വ്യന്ദാ കാരാട്ട്


കണ്ണൂർ: ആശാ വർക്കർമാരുടെ സമരത്തിൽ ബി.ജെ.പി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തതിനു ശേഷം കണ്ണൂർ കലക്ടറേറ്റിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
ആശാവർക്കർമാരുടെ സമരപന്തലിൽ തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രിയെത്തിയത് അത്ഭുതമുളവാക്കുന്നതാണ്. പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും അവിടെ പോയെന്ന്. കേന്ദ്ര സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ ഒരഞ്ചു പൈസ പോലും ആശാവർക്കർമാർക്കോ അംഗൻവാടി വർക്കർമാർക്കോ വേണ്ടി വകയിരുത്തിയിട്ടില്ല.

കഴിഞ്ഞ യു.പി.എ സർകാരിൻ്റെ കാലത്താണ് ഇവരെ തൊഴിലാളികളായി അംഗീകരിക്കുകയും വേതനം നൽക്കുകയും ചെയ്തത്. ഇടതുപക്ഷത്തിൻ്റെ ആവശ്യപ്രകാരമായിരുന്നു അത്. തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിച്ചതും ഇടതുപക്ഷ സർക്കാരിൻ്റെ കാലത്താണ്. അതിനു ശേഷം അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ ഇവർക്കൊന്നും ആനുകൂല്യങ്ങൾ നൽകിയില്ല. കേരളം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ഇവരുടെ വേതനം വർദ്ധിപ്പിച്ചു നൽകിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ കേന്ദ്ര മന്ത്രിയും ബി.ജെ.പി - യു.ഡി.എഫ് നേതാക്കളും മുതല കണ്ണീരൊഴുക്കുകയാണെന്നും വ്യന്ദാകാരാട്ട് ആരോപിച്ചു.
പരിപാടിയിൽ പി.കെ ശ്രീമതി അധ്യക്ഷയായി. കെ.കെ ശൈലജ എം.എൽ എ . അഡ്വ.പി.സതീദേവി, സി.എസ് സുജാത, സൂസൻ കോടി തുടങ്ങിയവർ പങ്കെടുത്തു.