ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്താൻ അടിയന്തിര നടപടി സ്വീകരിക്കും ; വനം വകുപ്പ് മന്ത്രി


ഇരിട്ടി : ആറളം ഫാമിലെ പത്താം ബ്ളോക്കിൽ കാട്ടാന ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗം സമാപിച്ചു. ആറളം പഞ്ചായത്ത് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്നസർവകക്ഷിയോഗത്തിൽ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി മന്ത്രിഎ കെ ശശീന്ദ്രൻ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ ഉടൻ കാട്ടിലേക്ക് തുരത്തി ഓടിക്കാൻ തീരുമാനമായി. ഇതിനായി ആർആർ ടി സേനാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. സമീപപ്രദേശങ്ങളിൽ നിന്നുള്ള ആർആർടി യുടെ സഹായം തേടും.
ചില പ്രദേശങ്ങളിൽ കാട്ടാനകയറാതിരികാനായി താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കും. ഇതിനായി അടിയന്തിരമായി ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കും. ഫാമിലെ തോട്ടങ്ങളുടെ അതിർത്തി പ്രദേശങ്ങളിലെ അടിക്കാടുകൾ വെട്ടുന്നതിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് ആറളം ഫാം അധികൃതരാണെന്ന് മന്ത്രി പറഞ്ഞു. വനമേഖലയിൽ സിസിഎഫ് നേരിട്ട് സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. കാട്ടാനകൾ അതിർത്തി കടന്ന് പ്രവേശിക്കുന്നത് നേരത്തെ അറിയാൻ എഐ സാധ്യത പ്രയോജനപ്പെടുത്തി പുതിയ നിരീക്ഷണ ക്യാമറാസംവിധാനം ഏർപ്പെടുത്തും.

ആനമതിൽ നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അടുത്ത മാസം പണി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് പറഞ്ഞ മന്ത്രി ആനമതിൽ നിർമാണത്തില്‍ കുറ്റകരമായ കാലതാമസം താമസമുണ്ടായെന്ന് പൊറുക്കാനാവില്ലെന്നും പറഞ്ഞു.
മരിച്ച ദമ്പതികളുടെ കുടുംബത്തിലെ ഒരാൾക്ക് അടുത്തയാഴ്ച തന്നെ താത്കാലിക ജോലി നൽകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഫാമിൽ ഇനി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആരും മരിക്കില്ലെന്ന ഉറപ്പ് മന്ത്രി എഴുതി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടുവെങ്കിലും മന്ത്രി തയ്യാറായില്ല.