പയ്യന്നൂരിൽ യു ഡി എഫ് പ്രവർത്തകരെ ആക്രമിച്ചു, പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

UDF workers attacked in Payyannur, injured seek treatment in hospital

 പയ്യന്നൂർ :പയ്യന്നൂർ മണ്ഡലത്തിൽ യു ഡി എഫ് പ്രവർത്തകർക്കുനേരെ വ്യാപകമായഅക്രമം. കള്ളവോട്ട് ചോദ്യം ചെയ്തവരെ മർദ്ദിച്ചതായാണ് പരാതി. പരിക്കേറ്റവർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.പയ്യന്നൂർ നഗരസഭയിൽപ്പെട്ട പയ്യന്നൂർ, കണ്ടോത്ത് ,കാറമേൽ, പെരുമ്പ എന്നിവിടങ്ങളിലും കരിവെള്ളൂർ - പെരളം പഞ്ചായത്തിലെയും കാങ്കോൽ-ആലപടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സി പി എം നേതൃത്വത്തിൽ വ്യാപക കള്ളവോട്ടുകൾ നടത്തിയതെന്ന് യു ഡി.എഫ് നേതാക്കൾ ആരോപിച്ചു. 

ചോദ്യം ചെയ്ത യു ഡി എഫ് ഏജൻ്റുമാരെ ഭീഷണിപ്പെടുത്തിയും അക്രമിക്കുകയുമായിരുന്നും പറയുന്നു. കണ്ടോത്തെ ബൂത്തിൽ കള്ളവോട്ട് ചെയ്യുമ്പോൾ കയ്യോടെ പിടികൂടിയെങ്കിലും പോലീസ് യുവതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നുവെന്നും പറയുന്നു.പയ്യന്നൂർ കാനായിയിൽ കള്ളവോട്ട് ചോദ്യം ചെയ്ത ബൂത്ത് ഏജൻ്റ് സുരേഷ് കാനായിയെ സി പി എം സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചു. പയ്യന്നൂരിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചു.പുഞ്ചക്കാട് ബസ്റ്റോപ്പിൽ വച്ച് കോൺഗ്രസ് പ്രവർത്തകനായ അഭിജിത്തിനെ ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചു. അഭിജിത്തിനെയും സുരേഷ് കാനായിയെയും പയ്യന്നൂരിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags