ടി.കെ.ഡിയുടെ വിയോഗം സാംസ്കാരിക രംഗത്ത് തീരാ നഷ്‌ടം:ആർട്ടിസ്റ്റ് ശശികല

TKDs demise is an irreparable loss to the cultural sphere Artist Sasikala

കണ്ണൂർ: മുതിർന്ന എഴുത്തുകാരനും സാമൂഹ്യ സാംസ്കാരിക കലാരംഗങ്ങളിൽ കണ്ണൂരിലെ നിറ സാന്നിദ്ധ്യവുമായ ടി കെ ഡി മുഴപ്പിലങ്ങാടിൻ്റെ വിയോഗം കനത്ത നഷ്ടമാണെന്ന് ആർടിസ്റ്റ് ശശികല അനുസ്മരണ കുറിപ്പിൽ പറഞ്ഞു. 50 വർഷത്തെ ഒരു ബന്ധമാണ്‌ ഞാനും ടി.കെ.ഡി യും തമ്മിലുള്ളത്. നാടകരംഗത്താണ് തുടക്കം. ഒരു ദിവസം കണ്ണൂർ ട്രെയിനിങ്ങ് സ്കൂളിന് സമീപം 'കണ്ണൂർ നിത്യ' എന്ന നാടക ഓഫീസിൽ  കയറി വന്ന് എന്റെ കയ്യിൽ 'പാലാട്ട് കോമൻ' തുടങ്ങിയ വടക്കൻ വീരഗാഥ നാടകങ്ങളുടെ സ്ക്രിപ്റ്റുണ്ട് എന്ന് പറഞ്ഞതു മുതലാണ് ഞാനുമായുള്ള ആദ്യകാല ബന്ധം ആരംഭിക്കുന്നത്.

തുടർന്ന് അദ്ദേഹം പറഞ്ഞു 'ഞാൻ ഒരു അഭിനേതാവ് കൂടി യാണ്‌, വേണമെങ്കിൽ പ്രധാനവേഷം ഞാൻ ചെയ്യാനും ഒരുക്കമാണ് ' എന്ന് സമിതിയുടെ മാനേജർ എന്ന നിലയിൽ എന്നോട് സംസാരിക്കുകയും ഞാൻ അതിന് അംഗീകാരം കൊടുക്കുകയുമാ യിരിരുന്നു. ദീർഘകാലത്തെ ആ ബന്ധം നാളിത് വരെ ഞാനുമായി ആയിരക്കണക്കിന് വേദികളിൽ  പങ്കിട്ടു. നാടകവേദികളിൽ മാത്രമായി ആ ബന്ധം ഒതുങ്ങിയില്ല.

ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ സ്ഥിരം ക്ഷണിതാവാ യിരുന്നു ടി.കെ.ഡി. തുടർന്ന് കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി തുടങ്ങിയവയിലൂടെ കടന്ന് ഇപ്പോൾ അവസാനമായി 'കണ്ണൂർ മിറർ സർഗ്ഗവേദി'യുടെയും പ്രധാന അമരക്കാരനായി. ആഴ്ചകൾക്ക് മുൻപാണ് മുഴപ്പിലങ്ങാട്ടെ ബീച്ചിനടുത്തുള്ള റോഡിൽ വെച്ച് ടി.കെ.ഡി കാറപകടത്തിൽപ്പെട്ടെന്ന വിവരം അറിയാനിടയായത്.

tk damdaran muzhappilangad passed away

'മിറ' റിന്റെ പരിപാടികൾ അത് കൊണ്ട് തന്നെ മാറ്റിവെക്കപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള രോഗവിവരങ്ങൾ ഇടയ്ക്കിടെ അറിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനവേ ആ ദുഃഖവാർത്ത ഇന്ന് നമ്മെ തേടിയെത്തിയത്. നർമ്മരസത്തോട് കൂടി ഏറെ വാചാലമായിട്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കണ്ണൂരിലെ നിരവധി വേദികളിൽ നിറഞ്ഞു നിന്നിരുന്നു.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, സംഗീത നാടകഅക്കാദമി പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തന്റെ അവാർഡ് ലബ്ധിയിൽ ഒരിക്കലും അഹങ്കരിക്കാത്ത മനുഷ്യനായിരുന്നു ടി.കെ.ഡി എന്ന ടി. കെ. ദാമോദരൻ.  ഭാര്യയുടെ വേർപാട് നേരത്തെ തന്നെ കുടുംബത്തിന്റെ സന്തോഷം കെടുത്തിയിരുന്നു.

ഇതിന് മുൻപും മറ്റൊരു വാഹന അപകടത്തിൽ ഗുരുതരമായി പരു ക്കേറ്റിരുന്നു. ഈരണ്ട് വിപത്തിനെയും  വർഷങ്ങൾ കൊണ്ട് അതിജീവിക്കാൻ  സാധിച്ചു വരവേയാണ് വീണ്ടുമൊരു അപകടത്തിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നഇദ്ദേഹത്തിനെ വിധി തട്ടിയെടുത്തത്.  ഇദ്ദേഹത്തിന്റെ വേർപാട് കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്ത് ഒരു വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ആർട്ടിസ്റ്റ് ശശികല തന്റെ അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

Tags