കർണാടക ബൽഗാം മെഡിക്കൽ കോളേജിൽ പഠിക്കുന്ന തലശേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി, അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്


തലശേരി : കർണാടക ബൽഗാം മെഡിക്കൽ കോളേജിൽ പഠിക്കുന്ന തലശേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.
ബൽഗാം ബി ഐ.എം.എസ്. മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തിവരികയാണ് പൊലിസ്. കുടക് സോമവാർ പേട്ടയിൽ ബേയ്ക്കറി ഉടമയായ വടകര വില്യാപ്പള്ളിയിലെ വി.കെ.ശശിയുടെയും തലശ്ശേരി ചൊക്ലിയിലെ ചിത്രാ നിവാസിൽ ഷജി പാലക്കണ്ടിയുടെയും മകൻ അലൻ കൃഷ്ണ (19) യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
കഴിഞ്ഞ വിഷു അവധിക്ക് നാട്ടിൽ വന്ന അലൻ ഏപ്രിൽ21 ന് തിരിച്ചു പോയിരുന്നു. ഇതിൽ പിന്നീട് 23 വരെ വീട്ടിൽ നിന്നും വിളിച്ചപ്പോഴെല്ലാം പ്രതികരിച്ചിരുന്നു. എന്നാൽ ഏപ്രിൽ 24 മുതൽ അലന്റെ ഫോൺ സ്വിച്ച് ഓഫാണ്. 24 ന് രാവിലെ കോളേജ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി അലൻ ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിലേക്ക് പോവുന്നതും റെയിൽവെ സ്റ്റേഷനിലെ ഇൻഫർമേഷൻ കൌണ്ടറിലെത്തി എന്തോ അന്വേഷിക്കുന്നതും സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.

എന്നാൽ അവിടെ നിന്നും ഏതെങ്കിലും ട്രെയിനുകളിൽ കയറി പോയതായി ദൃശ്യങ്ങളില്ല. നാട്ടിൽ നിന്നും വീട്ടുകാർ കോളേജിലും ഹോസ്റ്റലിലും പോയി അന്വേഷിച്ചിരുന്നു. ഇതിനെ കുറിച്ച്പ്രത്യേകിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ഗോവയിൽ പോവണമെന്ന് കൂട്ടുകാരോട് പറഞ്ഞതായി സൂചനയുണ്ട്.
ഹോസ്റ്റൽ മുറിയിൽ അലൻ ഉപയോഗിക്കുന്ന അലമാരയിൽ വസ്ത്രങ്ങളുടെ അടിയിൽ സൂക്ഷിച്ച നിലയിൽ ഫോണും എ.ടി.എം. കാർഡും. ആധാർ കാർഡും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചു വടകര പൊലിസിലും പരാതി നൽകിയിട്ടുണ്ടെന്ന് അലന്റെ മാതൃ സഹോദരിമാരായ ഷൈനയും ഷിജിയും അറിയിച്ചു.