വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം: സ്വകാര്യ ബസ് സംരക്ഷണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകും


കണ്ണൂർ: സ്വകാര്യ ബസ് സംരക്ഷണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകും. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് അഞ്ച് രൂപയാക്കി വർദ്ധിപ്പിക്കുക, സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കാനാവശ്യമായ ഒരു ട്രാൻസ്പോർട്ട് നയം പ്രഖ്യാപിക്കുക,മോട്ടോർ വാഹന വകുപ്പും പൊലീസും ഭീമമായ പിഴ ചുമത്തി ബസു ടമകളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, സർക്കാരിൻ്റെ ഒരു നിയന്ത്രണങ്ങളുമില്ലാതെ ജി.പി.എസ്, സ്പീഡ് ഗവർണർ, ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ അശാസ്ത്രീയമായ ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
ഇതിന് മുന്നോടിയായി ഏപ്രിൽ മൂന്നിന് രാവിലെ 7.30 ന്കാസർകോട് നിന്ന് ആരംഭിച്ചു. ഒൻപതിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുന്ന ബസ് വ്യവസായ സംരക്ഷണ വാഹന പ്രചരണ ജാഥ നടത്തും. സംരക്ഷണ ജാഥക്ക് അന്നേ ദിവസം കണ്ണൂർ ജില്ലയിൽ പകൽരണ്ടിന് തളിപറമ്പ്, കണ്ണൂർ (താവക്കര ബി. ഒ.ടി ബസ് സ്റ്റാൻഡ്) തലശേരി ബസ് സ്റ്റാൻഡുകളിൽ സ്വീകരണം നൽകും. ഏപ്രിൽ 17 ന് സംരക്ഷണ ജാഥയിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ നിവേദനങ്ങളാക്കി മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്ക് സമർപ്പിക്കും.

ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അടുത്ത അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ അനിശ്ചിത കാല സമരം നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ പവിത്രൻ പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി പ്രദീപൻ 'സി. മോഹനൻ, ടി. രാധാകൃഷ്ണൻ, പി. അജിത്ത്. എം.കെ അസീൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.