കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം; സ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

SFI leader expelled from party for filming woman's bathroom in Kannur

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എസ്എഫ്‌ഐ നേതാവ് കെ നവനീതിനെതിരെയാണ് നടപടി. നവനീതിനെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളോ നവനീതിന് ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും ലോക്കല്‍ കമ്മിറ്റി അറിയിച്ചു.പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയാണ് നവനീത്. കഴിഞ്ഞ 20 നാണ് നവനീത് മൊബൈലില്‍ കുളിമുറിദൃശ്യം പകര്‍ത്തിയത്.

വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ കണ്ടത്. യുവതി ബഹളംവെച്ചതോടെ ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തേ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകര്‍ത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 21 ന് ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് നവനീതിനെ പുറത്താക്കി. 22 ന് ബ്രാഞ്ച് യോഗം ചേര്‍ന്ന് സിപിഎമ്മില്‍നിന്നു പുറത്താക്കി. പാര്‍ട്ടി ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം അസംബന്ധമാണെന്നും സിപിഎം വ്യക്തമാക്കി.

Tags