പരിയാരത്ത് രണ്ടു വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ


തളിപറമ്പ് :പരിയാരം മേഖലയിൽ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച്.ആസിഫിനെയാണ്(24) പരിയാസം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ചപിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു മോഷണം നടന്നത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്.
ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടിച്ചു.രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം.

ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി.സാവിത്രിയുടെ(57)വീട്ടില്‍ ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലും ആസിഫിനെതിരെ കേസുണ്ട്. ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ മാത്രം 18 കേസുകളിലെ പ്രതിയാണ്. പരിയാരത്തേത് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയാണ് ആസിഫെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.