കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തി രാജേഷുമാർ ; കണ്ണൂരിൽ വേറിട്ട ഒരു 'രാജസംഗമം'


ധർമശാല : കുടുംബ സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങി നിരവധി സംഗമങ്ങൾ നടക്കാറുണ്ട്. എന്നാൽ കണ്ണൂർ ധർമ്മശാലയിൽ വ്യത്യസ്തമായ ഒരു സംഗമത്തിനാണ് വേദിയായത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമെത്തിയ രാജേഷുമാർ ആയിരുന്നു ധർമശാലക്ക് സമീപത്തെ മാങ്ങാട് ഈസ്‌റ്റ് എൽപി സ്‌കൂൾ ഹാൾ നിറയെ.
"രാജസംഗമം' എന്ന് പേരിട്ട സംഗമത്തിനെത്തിയവർക്ക് പേര് പറഞ്ഞ് പരിചയപ്പെടുത്തേണ്ടി വന്നില്ല. ഹാളിൽ അംഗങ്ങൾ സ്ഥലവും ജോലിയും കുടുംബ വിവരങ്ങളും വിശേഷങ്ങളും പങ്കുവെച്ചാണ് പരിചയപ്പെട്ടത്.
പണ്ട് ട്രെൻഡിങ് ആയിട്ടുള്ള പേരുകളിൽ ഒന്നാണ് രാജേഷ്. കഴിഞ്ഞ ഡിസംബർ 18ന് തുടക്കം കുറിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ സംസ്ഥാന തലത്തിൽ ഇതുവരെ 520 രാജേഷുമാർ അംഗങ്ങളായിട്ടുണ്ട്. 66 വയസുള്ള പള്ളിക്കുന്ന് സ്വദേശിയും റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥനുമായ പി എം രാജേഷാണ് സംഗമത്തിനെത്തിയ മുതിർന്ന അംഗം.

37വയസുള്ള ആലക്കോട് സ്വദേശി കെ ജി രാജേഷ് കുമാറാണ് പ്രായംകുറഞ്ഞ അംഗം. അടുത്തിടെ വാഹനാപകടത്തിൽ മരിച്ച കുറുമാത്തൂർ ചൊറുക്കളയിലെ നേദ്യ രാജേഷിന്റെ പേരിലുള്ള നഗറിലാണ് സംഗമം നടന്നത്. ആധാർ കാർഡ് പരിശോധിച്ചാണ് പ്രവേശനം നൽകിയത്. കണ്ണൂർ സിറ്റി എഎസ്ഐയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് എ തളിയിൽ ഉദ്ഘാടനം ചെയ്തു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിലും ആത്മഹത്യ ചെയ്യുന്നവരിലും രാജേഷ്മാരുടെ എണ്ണം വളരെ കുറവാണെന്ന് കണക്കുകൾ പരിശോധിച്ചതിൽ മനസിലായെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷനായി.
ഗ്രൂപ്പ് ട്രഷറർ രാജേഷ് രാമർ ഗ്രൂപ്പ്നിയമാവലി കരട് രൂപരേഖ അവതരിപ്പിച്ചു. രാജേഷ് പയ്യന്നൂർ, കെ വി രാജേഷ് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് കൺവീനർ രാജേഷ് കല്യാശേരി സ്വാഗതവും രാജേഷ് കോയ്യോടൻ നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ പ്രവർത്തനം നടത്താനും, ഭാവിയിലുണ്ടാവുന്ന പ്രയാസങ്ങൾക്ക് കൈത്താങ്ങാവുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രകൃതി സംരക്ഷണം, രക്തദാന സേന രൂപീകരണം, അവയദാനത്തെ പ്രോത്സാഹിപ്പിക്കൽ, ലഹരിക്കെതിരെ ബോധവൽക്കരണം എന്നിവ കേരളംമുഴുവൻ ഏറ്റെടുത്ത് നടത്താനും കുടുംബാംഗങ്ങളുടെ കലാകായിക വിദ്യാഭ്യാസ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചു. രാജേഷ് കൂട്ടായ്‌മ വൃക്ഷതൈ നട്ടു. സ്നേഹ സദ്യയും ഒരുക്കി.