ബി.ജെ.പിയുടെ വളർച്ചയ്ക്ക് പിന്നിൽ മാരാർജിയുടെ പ്രയത്നം രാജീവ് ചന്ദ്രശേഖർ
കണ്ണൂർ: ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും ജീവിതം കൊണ്ട് പ്രചോദനമേകിയ നേതാവാണ് കെ.ജി മാരാറെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കെ.ജി മാരാറുടെ മുപ്പത്തിമൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്തതിന് ശേഷം താൻ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തുമ്പോൾ ഓരോ ദിവസവും ഓർമ്മിക്കുന്ന നേതാവാണ് മാരാർജി കെ. ജി മാരാരുടെ പ്രയത്നത്തിൻ്റെ ഫലമാണ് കേരളത്തിൽ ഇന്ന് കാണുന്ന ബി.ജെ.പിയുടെ വളർച്ച 'രാഷ്ട്രീയ ഭേദമന്യേ ജനകീയ അംഗീകാരം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അധ്യാപക ജോലി രാജിവെച്ചാണ് മാരാർജി ജനസംഘത്തിൻ്റെ പ്രവർത്തകനായത്. ഭൗതിക സാഹചര്യങ്ങളൊന്നും ഇല്ലാത്ത കാലത്താണ് അദ്ദേഹം പ്രവർത്തിച്ചത്. വികസിത ഭാരതമെന്നത് മാരാർജി കണ്ട സ്വപ്നങ്ങളിലൊന്നാണെന്നും അത് കേരളത്തിൽ പ്രാവർത്തികമാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി മുൻ ജില്ലാസെക്രട്ടറി കായക്കൂൽജയരാജൻ, എ.ബി.വി.പി പ്രവർത്തകൻ സച്ചിൻ ഗോപാൽ എന്നിവരുടെ സ്മൃതി മണ്ഡപത്തിലും രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തി. ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ദേശീയ നിർവാഹകസമിതി അംഗങ്ങളായ സി.കെ പത്മനാഭൻ പി.കെ കൃഷ്ണദാസ്, സി.രഘുനാഥ്, ആർ.എസ് എസ് സഹ കാര്യ പ്രാന്ത് വാഹക് അഡ്വ. കെ.കെ ബാലറാം, നേതാക്കളായ കെ.കെ വിനോദ് കുമാർ ബിജു ഏളക്കുഴി,എൻ ഹരിദാസ്, കെ. രഞ്ചിത്ത്, എ.സി മനോജ്, എസ് സുരേഷ്, സി.പി സംഗീത തുടങ്ങിയവർ പങ്കെടുത്തു.
.jpg)


