പെട്രോൾ പമ്പ് - പാചക വാതക വിതരണ തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും


കണ്ണൂർ : സർക്കാർ നിശ്ചയിച്ച മിനിമം കൂലി അനുവദിക്കണമെന്ന് 'ആവശ്യപ്പെട്ട് പെട്രോൾ പമ്പ് തൊഴിലാളികളും പാചക വാതക വിതരണ തൊഴിലാളികളും ഫെബ്രുവരി 21 ന് കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് കെ.വി സുമേഷ് എം.എൽ.എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10 ന് സ്റ്റേഡിയം കോർണറിൽ നിന്നും തൊഴിലാളികൾ പ്രതിഷേധപ്രകടനമായി കലക്ടറേറ്റിന് മുൻപിലെത്തും.
തുടർന്ന് രാവിലെ 10.30 ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. പെട്രോൾ പമ്പ് തൊഴിലാളികളുടെ മിനിമം കൂലി എല്ലാ അവസരത്തിലും കൃത്യമായി കേരള ഗവൺമെൻ്റ് പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ 25 വർഷമായി ഗവൺമെൻ്റ് പുതുക്കി നിശ്ചയിച്ച ശമ്പളം പെട്രോൾ പമ്പ് ഉടമകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിയത് കാരണം തൊഴിലാളികൾക്ക് ഉടമകൾ നൽകിയിട്ടില്ലെന്നും കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. തൊഴിലാളികളുടെ എണ്ണം നോക്കാതെ കരാർ പ്രകാരം ലഭിക്കേണ്ട ഗ്രാറ്റിവിറ്റി അവകാശം തൊഴിലാളികളുടെ എണ്ണം നോക്കാതെ അനുവദിക്കണമെന്ന് കണ്ണൂർ ഡിസ്ട്രിക്ക് ഫ്യൂയൽ എംപ്ളോയിസ് യൂനിയൻ കണ്ണൂർ ജനറൽ സെക്രട്ടറി എ. പ്രേമരാജനുംപറഞ്ഞു.

ഇ.എസ്.ഐയും പ്രൊവിഡൻ്റ് ഫണ്ടും ഷോപ്പ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ളിഷ് മെൻ്റ് നിയമപ്രകാരം ആ നുകൂല്യങ്ങൾ സ്ഥാപന ഉടമകളെ കൊണ്ടു സർക്കാർ അനുവദിപ്പിക്കണം. അല്ലാത്ത പക്ഷം ഈ മേഖലയിലെ തൊഴിലാളികൾ പ്രക്ഷോഭം ശക്തമാക്കുമെന്നും എ. പ്രേമരാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകൻ, സി.കെ സതീശൻ എന്നിവരും പങ്കെടുത്തു.