എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാം; പെരിങ്ങോം വില്ലേജ് ഓഫീസ് അപകടാവസ്ഥയിൽ


ആലക്കോട്: ഏതുസമയത്തും നിലം പൊത്താവുന്ന പുളിങ്ങോം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.1995 ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത കെട്ടിടം കാലപ്പഴക്കം മൂലം തകർന്നു വീഴാറായ നിലയിലാണ്. മലയോര മേഖലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളും ഇതിനകം തന്നെ സ്മാർട്ടായി കഴിഞ്ഞുവെങ്കിലും പുളിങ്ങോം വില്ലേജ് ഓഫീസിനോട് മാത്രം കടുത്ത അവഗണനയാണ് തുടരുന്നത്.
പുളിങ്ങോം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരും വിവിധ സംഘടനകളും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല. കെട്ടിടത്തിൻ്റെ ചുമരുകളും മേൽക്കൂരയും അടർന്നു വീഴാനും ജനലുകളും വാതിലുകളും ദ്രവിക്കാനും തുടങ്ങിയിട്ടു നാളുകൾ ഏറെയായി. ഓഫീസിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നാട്ടുകാരും ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്.

കേരളവും കർണാടകയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ പുളിങ്ങോം വില്ലേജിന്റെ പരിധിയിൽ വരുന്നതാണ്. എന്നിട്ടും ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമിക്കാൻ അധികൃതർ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.