ഓണവ്യാപാരത്തിനിടെ പയ്യന്നൂർ നഗരത്തിൽ തുണിക്കട കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
ഓണവിപണി മുന്നില്‍ കണ്ട് എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ പുതിയ സ്റ്റോക്ക് തുണിത്തരങ്ങളും കടയിലുണ്ടായിരുന്ന ബേഗ്. മേശയിലുണ്ടായിരുന്ന പണം, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടെ കത്തിനശിച്ചു.
പയ്യന്നൂര്‍: ഓണ വ്യാപാരത്തിനിടെ പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിനു മുന്നിലെ തുണിക്കടയിൽ തീപിടുത്തം. കട പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാപാര സമുച്ചയമായ സിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മിയോറ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ് വന്‍ തീപിടിത്തമുണ്ടായത്.

ഓണവിപണി മുന്നില്‍ കണ്ട് എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ പുതിയ സ്റ്റോക്ക് തുണിത്തരങ്ങളും കടയിലുണ്ടായിരുന്ന ബേഗ്. മേശയിലുണ്ടായിരുന്ന പണം, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടെ കത്തിനശിച്ചു. ഇന്ന് ബുധനാഴ്ച വൈകുന്നേരം 4.20 മണിയോടെയാണ് സംഭവം. കാസറഗോഡ് സ്വദേശി
വി.കെ.സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഓണവിപണി സജീവമാകുന്ന പശ്ചാത്തലത്തില്‍ വന്‍തോതിലുള്ള പുതിയ മോഡല്‍ വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി കടയില്‍ ഇറക്കിയിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പയ്യന്നൂര്‍പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിനുള്ളില്‍ തീ പടര്‍ന്നതോടെ സമീപത്തെ കടകളിലേക്കും തീ വ്യാപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് സംഘം വേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു. ഇതുവഴി വന്‍ ദുരന്തമാണ് ഒഴിവായത്.
പ്രാഥമിക നിഗമനപ്രകാരം ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുത വയറിങ്ങുകളും മറ്റ് വൈദ്യുത സംവിധാനങ്ങളും കൃത്യമായ ഇടവേളകളില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.വി.ദയാല്‍, വി.കെ.നിഷാന്ത്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ യു.വിനീഷ്, പി.പി.രാഹുല്‍, പി.പി.ജിഷ്ണുദേവ, എസ്.ജോബി, എം.എസ്.അഖില്‍, അരുണ്‍ നമ്പ്യാര്‍, ജോബിമോന്‍ ജോര്‍ജ്, യു.എസ്.അഭിലാഷ, ഹോം ഗാര്‍ഡുമാരായ കെ.മധുസൂദനന്‍, എന്‍.വി.ശ്രീജേഷ്, വി.എന്‍.രവീന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നു
.jpg)

