ഓൺലൈൻ തട്ടിപ്പ് : കണ്ണൂരിൽ റിട്ട. അദ്ധ്യപകന് 8 ലക്ഷം രൂപ നഷ്ടമായി
ഇരിട്ടി: വെളിമാനം സ്വദേശിയായ റിട്ട. അധ്യാപകന് ഓൺലൈൻ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്നും എട്ടുലക്ഷത്തോളം രൂപ നഷ്ടമായി. ഇരിട്ടി യൂണിയൻ ബാങ്കിന്റെ ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് യൂണിയൻ ഈസി മൊബൈൽ ബാങ്കിങ്ങ് ആപ്ലിക്കേഷനിലൂടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.കെ വൈ സി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കെ വൈ സി പുതുക്കുന്നതിനായി ഓൺലൈനായി അയച്ചുകിട്ടിയ ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്തി. ഇതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് മെസേജും ലഭിച്ചു. പിന്നാലെ രഹസ്യ കോഡും നമ്പറും ആവശ്യപ്പെട്ടു.
ഇതും നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്നും 7,94,000 രൂപ പിൻവലിച്ചതായും തട്ടിപ്പാണെന്നും മനസിലായത്. റിട്ട. അധ്യാപകന്റെ ഇടപാടുകൾ ഏറെ കാലം നിരീക്ഷിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനായി ഒരാഴ്ച്ച മുൻപെ ഫോണിലേക്ക് ഇടപാട് വിവരങ്ങൾ മെസേജായി വരുന്നത് തടയപ്പെട്ടിരുന്നു. മെസേജ് വരാഞ്ഞതിന്റെ കാരണം കെ വൈ സി രജിസ്‌ട്രേഷൻ പുതുക്കാതതു കൊണ്ടാണെന്ന് ഇടപാടുകാരനെ തെറ്റുദ്ധരിപ്പിച്ചാണ് തട്ടിപ്പിലേക്ക് നയിച്ചത്.
കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ റിട്ട. അധ്യാപകൻ ആറളം പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പശ്ചിമബംഗാൾ സ്വദേശിയായ രണ്ട് പേരുടെ അക്കൗണ്ടിലേക്കാണ് പിൻവലിച്ച പണം പോയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
.jpg)

