വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കണ്ണൂരിൽ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

Attempt to murder wife and mother in Kannur by house attack: One arrested, main accused absconding

​മയ്യിൽ: കുറ്റ്യാട്ടൂർ പഴശ്ശിയിൽ വീടാക്രമിച്ച് യുവതിയെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. ഇരിട്ടി സ്വദേശി സവാദിനെ (26) ആണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ പരിയാരം കൊളപ്പറയിലെ ജാഫർ ബാഖവി ഒളിവിലാണ്.

​പഴശ്ശി സ്വദേശിനി സി.പി. മാരിയത്ത്, മാതാവ് സി.പി. മൈമൂന എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മൈമൂനയുടെ  വീട്ടിൽ അതിക്രമിച്ചു കയറിയ ജാഫർ ബാഖവിയും സുഹൃത്ത് സവാദും ചേർന്ന് ജനൽ ചില്ലുകൾ, ചെടിച്ചട്ടികൾ, മുൻവാതിൽ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് വർഷം മുമ്പ് വിവാഹിതരായ ജാഫറും മാരിയത്തും കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുകളെത്തുടർന്ന് അകന്ന് കഴിയുകയായിരുന്നു.

 മാരിയത്തിന് ചെലവിന് നൽകാൻ കോടതി വിധിച്ച തുക നൽകാത്തതിലും, കുട്ടികളെ വിട്ടുകിട്ടാത്തതിലുമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ജാഫർ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ മാരിയത്ത് നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള പകയും അക്രമത്തിന് കാരണമായി.​അക്രമത്തിനിടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ജാഫർ ബാഖവി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഈ സമയത്താണ് സുഹൃത്തായ സവാദിനെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ആത്മീയ ചികിത്സയുടെ മറവിൽ ജാഫർ ബാഖവി നിരവധിപ്പേരെ കബളിപ്പിച്ചതായും ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുള്ളതായും പോലീസ് സൂചിപ്പിച്ചു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags