കൃത്രിമ ജലപാതാ പദ്ധതിക്കായി കുടിയിറക്കപ്പെടുന്നവർ കണ്ണൂരിൽ നടക്കുന്ന നവകേരള സദസിൽ പ്രതിഷേധ ജാഥ നടത്തി മുഖ്യമന്ത്രിക്ക് കണ്ണീർ നിവേദനം നൽകും

കണ്ണൂർ : പാവങ്ങളുടെ കിടപ്പാടം സമ്പന്ന- കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതി കൊടുക്കാനാണ് മാഹി- വളപട്ടണം കൃത്രിമ ജലപാത പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് ജലപാത വിരുദ്ധ സംയുക്ത സമിതി - സമരസഹായ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും കുടിയൊഴിപ്പിക്കപ്പെടുന്നവർ കണ്ണീർ കൊണ്ടെഴുതിയ നിവേദനം സമർപ്പിക്കും.
നവംബർ 21 ന് രണ്ടു മണിക്ക് നവകേരള സദസിലേക്ക് താണയിൽ നിന്നും പ്രതിഷേധ ജാഥയായാണ് കുടിയിറക്കപ്പെടുന്നവർ കണ്ണീർ നിവേദനം നൽകാൻ എത്തുക. കണ്ണൂർ, കാസർകോട് ജില്ലകളിൽ പദ്ധതി നടപ്പിലാക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടും സർക്കാർ പദ്ധതിയുമായി മുൻപോട്ടു പോകുന്നത് കോർപറേറ്റ് മുതലാളിമാർക്ക് ഏറ്റെടുക്കുന്ന ഭൂമി കൈമാറാനാണെത്തും റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണി സർക്കാർ അവസാനിപ്പിച്ചു കൊണ്ടു മാഹി - വളപട്ടണം കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നും സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ സമരസഹായ സമിതി ജനറൽ കൺവെർ പി.പി മോഹനൻ , സമര സഹായ സമിതി ചെയർമാൻ ഇ മനീഷ് കൺവീനർ ടിവി മനോഹരൻ എന്നിവർ പങ്കെടുത്തു.