വെടിക്കെട്ടുകാരൻ്റെ മക്കളെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കേണ്ട; ടി.പി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമാനുസൃതമെന്ന് എം.വി ജയരാജൻ


കണ്ണൂർ: ടി.പി വധകേസിൽ പ്രതികൾക്ക് പരോൾ നൽകിയത് നിയമാനുസൃതമായാണെന്നും വിവാദങ്ങളുടെ ഉടുക്ക് കൊട്ടി വെടിക്കെട്ടുകാരുടെ മക്കളായ കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ കഴിയില്ലെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വിജയരാജൻ പറഞ്ഞു. കണ്ണൂർ ഡി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു കൊണ്ടൊന്നും കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാനാവില്ല. വെടി ക്കെട്ടുകാരുടെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് പോലെയാണിത്. നിയമാനുസൃതമല്ലാതെ പരോൾ പ്രതികൾക്ക് അനുവദിക്കാൻ ആർക്കും കഴിയില്ല. കൂടുതൽ കാലം ജയിലിൽ കിടന്നതുകൊണ്ടാണ് പരോൾ അനുവദിച്ചത്. നീതിയും നിയമവും നടപ്പിലാക്കുന്ന സർക്കാരാണിത്. എൻ്റെ ഓർമ്മയിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ചത് മമ്പറം ദിവാകരനാണ്. ഏഴു വർഷം ശിക്ഷിച്ച മമ്പറം ദിവാകരൻ ഏഴു ദിവസം മാത്രമേ ജയിലിൽ കിടന്നിട്ടുള്ളു.

ഞങ്ങളെയൊക്കെ കൊല കേസ് പ്രതികളെയെന്നപോലെയാണ് പിടിച്ചു ജയിലിൽ കൊണ്ടു പോയത്. കമ്മ്യൂണിസ്റ്റുകാർക്ക് തടവറ ഭയക്കേണ്ട കാര്യമില്ല. നിയമം ജയരാജനും വി.ഡി സതീശനും ഒരുപോലെയാണെന്ന് പ്രതിപക്ഷനേതാവ് ഓർക്കണം. ഈ സർക്കാരിൻ്റെ കാലത്ത് നീതിയും നിയമവുമാണ് നടപ്പിലാക്കുന്നത്. തെറ്റു ചെയ്തപ്പോൾ സിനിമ സൂപ്പർസ്റ്റാറിനെപ്പോലും ജയിലിൽ കിടത്തിയ സർക്കാരാണിത്.
വി.ഡി സതീശൻ നിയമസഭയിൽ അപവാദ പ്രചാരണം നടത്തുകയാണ്. എല്ലാ തൊഴിൽ സംസ്കാരത്തെയും ബഹുമാനിക്കുന്ന നമ്മുടെ നാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് ആക്ഷേപിച്ച നേതാവാണ് സതീശൻ്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള തെന്നും എം. വി ജയരാജൻ പറഞ്ഞു.