വിവിധ നടപടികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മേലേചൊവ്വയിലെ ഗതാഗതസ്തംഭനം പരിഹരിക്കാൻ തീരുമാനം

Decision taken to resolve the traffic congestion at Melechovva within a week by implementing various measures.


കണ്ണൂർ : മേൽപ്പാലം നിർമാണ പ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും മൂലം രൂക്ഷമായ ഗതാഗതസ്തംഭനം നേരിടുന്ന മേലേചൊവ്വ ജംഗ്ഷനിൽ വിവിധ നടപടികൾ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാൻ ടി. ഒ മോഹൻ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം.ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പ്രവൃത്തി മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കണം. ഇതിനുശേഷം റോഡ് റീടാറിങ് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ജൂലൈ 16 ന് തുടങ്ങി പിറ്റേന്ന് പൂർത്തിയാക്കും.

വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം സൃഷ്ടിക്കുംവിധമുള്ള വൈദ്യുതി പോസ്റ്റ് ഒരാഴ്ച്ചയ്ക്കുള്ളിൽ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിക്കും. ഇതിനുപുറമേ, മേൽപ്പാലം പണിയുടെ ഭാഗമായുള്ള പൈലിങ് പ്രവൃത്തിക്കു വേണ്ടി വരിവെച്ച വീപ്പകൾ  ട്രാഫിക് പോലീസിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഒതുക്കി കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുയോജ്യമായ സംവിധാനമൊരുക്കും.

കാലാവസ്ഥ അനുകൂലമെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കി,  പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞു. തിങ്കളാഴ്ച എംഎൽഎയുടെ ഓഫീസിലായിരുന്നു യോഗം.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പീക്ക് അവറുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ മേഖലയിൽ വിന്യസിക്കാനും യോഗം തീരുമാനിച്ചു. റോഡ് ടാറിങ് പ്രവൃത്തിക്കുള്ള സാധനസാമഗ്രികൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ കരാർ കമ്പനിയായ വിശ്വസമുദ്ര വഴി സാധനങ്ങൾ ലഭ്യമാകുമോ എന്ന് അന്വേഷിക്കാനും എംഎൽഎ നിർദ്ദേശിച്ചു.

മേലേ ചൊവ്വയിൽ രണ്ട് സർവീസ് റോഡുകൾ ഉൾപ്പെടെ മേൽപ്പാലം നിർമാണത്തിനായി1.21 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിൽ
ഏറ്റെടുക്കാനുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെ വില മൂല്യനിർണയം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു.മേലേചൊവ്വയിൽ വാട്ടർ ടാങ്കിന് മുന്നിലുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്.ഒരാഴ്ചയ്ക്കുശേഷം പ്രവൃത്തിയുടെ അവലോകന യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു.

ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ കെ.കെ സുബൈർ, ദേശീയപാത അതോറിറ്റി,പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി,കെ.എസ്.ഇ.ബി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.

Tags