മയ്യിലിൽ വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞുകയറിയ കുറുനരി വയോധികയുടെ ചുണ്ടു വിരൽ കടിച്ചു മുറിച്ചു


കണ്ണൂർ : മയ്യിലിൻ വീടിന്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദ (77) യെയാണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അരമണിക്കൂർനേരം കുടുക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു വയോധിക ' ഇതി നാലാണ് ഇവരുടെ ജീവൻ രക്ഷപ്പെട്ടത്.
യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്തി തുന്നി ചേർക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കുറ്റ്യാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തുമൃഗങ്ങളെ കുറുനരി ആക്രമിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.നേരത്തെ ചക്കരക്കൽ മേഖലയിൽ 31 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വീടിൻ്റെ പരിസരങ്ങളിൽ നിന്നാണ് കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വയോധികർക്കും കടിയേറ്റത്. കുറുക്കനും നായയും ഇണ ചേർന്നുണ്ടായ വർഗങ്ങളിലൊന്നാണ് കുറുനരി. പകൽ സമയത്ത് നാട്ടിലിറങ്ങാതെ പൊന്തക്കാടുകളിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് ഇര തേടി പുറത്തിറങ്ങാറുള്ളത്.