മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 വർഷങ്ങൾക്ക് ശേഷം മുച്ചിലോട്ടമ്മയുടെ തിരുമുടി നിവർന്നു


നീണ്ട 19 വർഷങ്ങൾക്ക് ശേഷം മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവർന്നു. ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം നൽകിയായിരുന്നു വൈകിട്ട് 3 മണിയോടെ മുച്ചിലോട്ടമ്മയുടെ തിരുമുടി നിവർന്നത്. ക്ഷേത്ര മുറ്റത്ത് കന്നിമൂലയിൽ കൈലാസക്കല്ലിന് സമീപം ചെത്തിപ്പൂമാലകളാൽ അലംകൃതമായ തിരുമുടി ഉയർന്നപ്പോൾ ആചാര്യസ്ഥാനികരും വിശ്വാസികളും അരിയെറിഞ്ഞ് ഭുവനേശ്വരിയെ വരവേറ്റു.
കൈകളിൽ വെള്ളോട്ട് പന്തമേന്തി പൊയ്ക്കണ്ണണിഞ്ഞ ഭഗവതി തകിലിന്റെയും കുഴലിന്റെയും അലൗകിക താളത്തിനനുസരിച്ച് മൂന്ന് തവണ ക്ഷേത്രം വലം വെച്ച് മണിക്കിണറിൽ നോക്കിയ ശേഷം വിശ്വാസികളെ മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചു. ദേവിയുടെ പന്തൽ മംഗലത്തിനെത്തിയ പതിനായിരങ്ങൾക്ക് അന്നദാനം നൽകി.
മടയിൽ ചാമുണ്ഡി, പുലിയൂർകണ്ണൻ, തലച്ചിറവൻ ദൈവം, തൊണ്ടച്ചൻ, തായപരദേവത ,നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, വിഷ്‌ണുമൂർത്തി, കുണ്ടോർചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. നാലുദിവസം നീണ്ടു നിന്ന കളിയാട്ടത്തിന് വെറ്റിലാചാരത്തോടെ സമാപനമാകും.
