പെരിഞ്ചല്ലൂരിൽ മന്ത്രമൂർത്തികൾ ഉറഞ്ഞാടി ; തളിപ്പറ ഇടവലത്ത് പുടയൂർ മനയിൽ 29 വർഷങ്ങൾക്ക് ശേഷം അത്യപൂർവമായ മലയറാട്ടിന് തുടക്കമായി
തളിപ്പറമ്പ : പഴമയുടെ മന്ത്രഗന്ധം പേറുന്ന തളിപ്പറമ്പിലെ പെരുഞ്ചെല്ലൂർ ഗ്രാമം വീണ്ടും ഒരു മഹാവിസ്മയത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇരുപത്തൊമ്പത് വർഷത്തിനു ശേഷം, ഇടവലത്ത് പുടയൂർ മനയുടെ തിരുമുറ്റത്ത് മന്ത്രമൂർത്തികൾ തെയ്യക്കോലങ്ങളായി ആടിയുണരുന്നു.
മനയുടെ അകത്തളങ്ങളിൽ കുടികൊള്ളുന്ന ദേവതകളുടെ പ്രസാദം തേടിയുള്ള 'ഉച്ചബലി'യോടെ ഈ മാന്ത്രിക അനുഷ്ഠാനത്തിന് തുടക്കമായി. പ്രപഞ്ചശക്തികളെ തൃപ്തിപ്പെടുത്താൻ പകൽവെളിച്ചത്തിൽ നടക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ ബലികർമ്മം ഭക്തർക്ക് നവ്യമായൊരു ആത്മീയ അനുഭവമാണ് സമ്മാനിക്കുന്നത്. മന്ത്രരൂപങ്ങൾ കോലസ്വരൂപങ്ങളായി മാറുന്ന, പെരുഞ്ചെല്ലൂരിന്റെ തനിമ ചോരാത്ത ഈ 'മലയറാട്ട്' ഒരു നാടിന്റെ ആത്മീയ പുണ്യം കൂടിയായി മാറുകയാണ്
കേരളത്തിലെ പുരാതനമായ മുപ്പത്തിരണ്ട് നമ്പൂതിരി സങ്കേതങ്ങളിൽ ഏറ്റവും പ്രാചീനഗ്രാമമാണ് കണ്ണൂരിലെ പെരുഞ്ചെല്ലൂർ. മന്ത്രമൂർത്തി ഉപാസനയുള്ള പത്ത് ഇല്ലങ്ങളാണ് പെരുഞ്ചെല്ലൂരിൽ ഉള്ളത്. ഈ ഇല്ലങ്ങളുടെ അകത്തളങ്ങളിൽ മന്ത്ര സ്വരൂപത്തിൽ ആരാധിച്ചു വരുന്ന മന്ത്രമൂർത്തികളെ കോല സ്വരൂപത്തിൽ തെയ്യം കെട്ടിയാടിക്കുന്ന പ്രാധാന്യമേറിയ ഒരു മാന്ത്രിക ഉപാസനയാണ് മലയറാട്ട്.

പൂന്തോട്ടത്തിൽ പുടയൂർ, ഇടവലത്ത് പുടയൂർ, നടുവത്ത് പുടയൂർ, ഇരുവേശി പുടയൂർ, കുറുമാത്തൂർ, നരിക്കോട്ട് ഈറ്റിശ്ശേരി, ശേഖര പുളിയപ്പടമ്പ്, കാരിശ്ശേരി, ചെറിയൂർ മുല്ലപ്പള്ളി, ചെവിട്ടങ്കര പുളിയപ്പടമ്പ്, കണ്ണോത്ത് പാപ്പനോട് എന്നീ ഇല്ലത്തെയാണ് മന്ത്രശാലകൾ എന്ന് അറിയപ്പെടുന്നത്. ഇതിൽ കണ്ണോത്ത് പാപ്പനോട് ഒഴികെ മറ്റ് എല്ലാ ഇല്ലങ്ങളിലും മലയറാട്ട് എന്ന അനുഷ്ഠാനം നിലനിന്ന് പോരുന്നു.
29 വർഷങ്ങൾക്ക് ശേഷമാണ് ഇടവലത്ത് പുടയൂർ മനയിൽ മന്ത്ര മൂർത്തിയുടെ തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്നത്.മലയറാട്ടിനു തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച ഉച്ചബലി നടന്നു .ദേവതകളുടെ പ്രസാദം നേടുന്നതിനായി പകൽ സമയങ്ങളിൽ നടക്കുന്ന അപൂർവം ബലികളിലൊന്നാണ് ഉച്ചബലി .

ദേവതകളുടെ പ്രീതിക്കായി നടത്തുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ കർമ്മം കണ്ടുനിന്നവർക്ക് ഒരു പുണ്യദർശനമായി. മലയറാട്ട് നടത്തുന്ന തറവാട്ടിൽ ബാധിച്ച ബാധോച്ചാടനത്തിനും ശത്രു നിവാരണത്തിനും ശേഷം തൻറെ ഉപാസന ദേവതയെ പ്രീതിപ്പെടുത്തുന്നതിനായി നരബലിയെ സങ്കൽപ്പിച്ച് കൈത്തണ്ടയിൽ നിന്ന് മുറിവുണ്ടാക്കി രക്തം ചൊരിയുന്നു ഇതോടെ ഉച്ചബലിതെയ്യങ്ങൾ രൗദ്രഭാവത്തിൽ ഉറഞ്ഞാടി.
.ഉച്ചബലിയുടെ കാരാണങ്ങൾ എന്ന വികൃതി കോലങ്ങളും കെട്ടിയാടി. ഉച്ചബലിക്ക് ഊണിന് എത്തുന്ന നരഭോജികളാണിവർ . കർമം കഴിഞ്ഞ് ഉച്ചബലി തെയ്യം അവിടെ കിടക്കുകയും കോടി വസ്ത്രം പുതപ്പിച്ച് എടുത്ത് കൊണ്ടു പോകുകയും ചെയ്യുന്നു .ഇത് അയാളുടെ മരണത്തെ സൂചിപ്പിക്കുന്നു ഇതോടെയാണ് ഉച്ചബലി പൂർണ്ണമാകുന്നത്.

ഭൈരവൻ, ഉച്ചക്കുട്ടിശാസ്തൻ, അന്തിക്കുട്ടിശാസ്തൻ, ഭൈരവൻ, ഉച്ചിട്ട ഭഗവതി, കരുവാൾ ഭഗവതി, തീച്ചാമുണ്ഡി, മലകിടാരൻ, വേട്ടയ്ക്കൊരുമകൻ, ഊർപ്പഴശ്ശി, കുവച്ചാൽ ഭഗവതി, തായ് പരദേവത ഇവയാണ് ഇല്ലത്ത് ആരാധിക്കപ്പെടുന്ന മൂർത്തികളിൽ മലയറാട്ടിന് കെട്ടിയാടിക്കുന്ന തെയ്യക്കോലങ്ങൾ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മലയാറാട്ട് ജനുവരി 18 നാണ് സമാപിക്കുന്നത് .
.jpg)


