മലമുകളിലെ ഉത്സവത്തിന് ഒരുങ്ങി കുന്നത്തൂർ : പാടിയിൽ പണി പൂർത്തിയായി
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം 17 ന് ആരംഭിക്കും. ഉത്സവത്തിന് മുന്നോടിയായി അഞ്ച് ദിവസമായി തുടരുന്ന പാടിയിൽ പണി പൂർത്തിയായി. കേരളത്തിൽ വനത്തിന് മലമുകളിൽ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളിൽ ഒന്നാണിത്.
കഴിഞ്ഞവർഷത്തെ തിരുവപ്പന ഉത്സവത്തിനു ശേഷം ആൾ പ്രവേശനമില്ലാതിരുന്ന പാടിയിൽ ഈറ്റയും പുല്ലും ഓലയും ഉപയോഗിച്ച് താൽകാലിക മടപ്പുര നിർമിച്ചു. പാടിയിൽ പണി എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങുകളാണിത്. അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിയിട്ടുണ്ട്.
tRootC1469263">17 ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്‌തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ചപൂജ, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ച ശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച് കളിക്കപ്പാട്ടോടുകൂടി പാടിയിൽ പ്രവേശിക്കും. കരക്കാട്ടിടം വാണവർ, അടിയന്തരക്കാർ എന്നിവരെല്ലാം പാടിയിൽ പ്രവേശിക്കുന്നത് ഈ സമയത്താണന്ന് കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം ട്രസ്റ്റിയും ജനറൽ മാനേജരുമായ എസ്.കെ.കുഞ്ഞിരാമൻ നായനാരും എസ്.കെ.വേണുഗോപാലനും അറിയിച്ചു.
തിരുവാഭരണ പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയിൽ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധി, കലശപൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തരം തുടങ്ങാൻ തന്ത്രി അനുവാദം നൽകും. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ അടിയന്തിരം തുടങ്ങും. പോലീസിൻ്റെ നിർദ്ദേശപ്രകാരം ഉത്സവം നടക്കുന്ന പാടിയിലും താഴെ പൊടിക്കളത്തും കുന്നത്തൂർ കവലയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷക്ക് മുന്നോടിയായി പോലീസും വനം വകുപ്പും പാടിയിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. വിവിധവകുപ്പുകളുടെ യോഗം താഴെ പൊടിക്കളത്ത് ചേരും. പാർക്കിംഗിനായി വിപുലമായ ക്രമീകരണങ്ങളും പൂർത്തിയാക്കി.
ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ജനുവരി 15 ന് ഉത്സവം സമാപിക്കും. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്ത് അന്നദാനം ഉണ്ടായിരിക്കും. ഉത്സവത്തെ പരിസ്ഥിതി സൗഹൃദമാക്കാൻ വനംവകുപ്പിൻ്റെ നിർദേശപ്രകാരം ഇവിടെ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പാടി തിരുസന്നിധിക്കുള്ളിൽ അനുവാദമില്ലാതെ മൊബൈൽ ഉൾപ്പെടെ ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷക്കായി പോലീസും വനം വകുപ്പും ബുധനാഴ്ച മുതൽ പാടിയിലെത്തും. കണ്ണൂരിൽ നിന്ന് പ്രത്യേക ബസ് സർവീസുകളും ഉണ്ടാകും. ക്ഷേത്രപരിസരത്ത് കൂടുതൽ ഇ ടോയ്ലറ്റ് സംവി ധാനവും മറ്റും ഒരുക്കിയിട്ടുള്ളതായി ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
.jpg)


