തളിപ്പറമ്പിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കൊയ്യം ജനാർദ്ദനൻ
തളിപ്പറമ്പ്: തളിപ്പറമ്പ് അസംബ്ലി നിയോജകമണ്ഡലത്തില്‍ വിമത സ്ഥാനാർത്ഥിയായി മത്സസരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനന്‍.ശനിയാഴ്ച്ച മാര്‍ച്ച്-21 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എമ്മില്‍ നിന്നും അസംബ്ലി സീറ്റ് ലഭിക്കാത്തതിനാല്‍ പുറത്തുവന്ന ടി.കെ.ഗോവിന്ദനെ യു.ഡി.എഫ് പിന്തുണക്കരുതെന്ന പ്രവര്‍ത്തകരുടെ വികാരം ശക്തിപ്പെട്ടുവരുന്നതിനിടെയാണ് മല്‍സരിക്കാനുറച്ച് കൊയ്യം ജനാര്‍ദ്ദനന്‍ രംഗത്തുവന്നിരിക്കുന്നത്.
ടി.കെ.ഗോവിന്ദന്‍ ശ്യാമളക്കെതിരെ മല്‍സരിക്കുകയോ മല്‍സരിക്കാതിരിക്കുകയോ ചെയ്യട്ടെ, യു.ഡി.എഫ് ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് വേതെന്നാണ് പൊതുവെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ വികാരം.ഈ സന്ദര്‍ഭത്തില്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിച്ചാല്‍ 1970 ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.ടി.കെ.ഗോവിന്ദന് പി.കെ.ശ്യാമളയെ തോല്‍പ്പിക്കാന്‍ അത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ സ്വതന്ത്രനായി മല്‍സരിച്ച് സി.പി.എം വോട്ടുകള്‍ പരമാവധി ഭിന്നിപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.നേരെ മറിച്ച് ടി.കെ.ഗോവിന്ദനെ പിന്തുണച്ചാല്‍ അതിന്റെ ഫലം വിപരീതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗോവിന്ദനെ പിന്തുണക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ യൂത്ത്കോണ്‍ഗ്രസ്, യൂത്ത്ലീഗ് നേതൃത്വങ്ങളും രംഗത്തിറങ്ങിയിരിക്കയാണ്.
.jpg)


