മുൻ ധർമ്മടം എം എൽ എ കെ.കെ നാരായണൻ്റെ വിയോഗം ; നാളെ പെരളശേരി പഞ്ചായത്ത് മേഖലയിൽ വൈകിട്ട് നാല് മണി വരെ ഹർത്താൽ ആചരിക്കും
പെരളശ്ശേരി: മുൻ ധർമ്മടം എം എൽ എ യും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ കെ നാരായണൻ്റെ (77) വിയോഗത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ വൈകിട്ട് നാലു മണി വരെ പെരളശേരി പഞ്ചായത്ത് മേഖലയിൽ ഹർത്താൽ ആചരിക്കും.
ചൊവ്വാഴ്ച്ച വൈകിട്ട് മുണ്ടലൂർ എൽ.പി സ്കുളിൽ എൻ.എസ്. എസ് ക്യാംപിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരളശേരി എ.കെ.ജി സ്മാരക ആശുപത്രിയിലും തുടർന്ന് ചാലയിലെ മിമ്സ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല വൈകിട്ട് 5.51 നാണ് അന്ത്യം.
2011 മുതൽ 2016 വരെ ധർമടം എം എൽ എ യായിരുന്നു സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിലും സി.ഐ.ടിയു ഉൾപ്പെടെയുള്ള വർഗബഹുജന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല (റിട്ട ജീവനക്കാരി മൗവ്വഞ്ചേരി സഹകരണ ബാങ്ക്) 'പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുനീഷ് മകനാണ്.
ബീഡി തൊഴിലാളി ജീവിതമാരംഭിച്ച കെ.കെ നാരായണൻ കമ്യുണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറുകയായിരുന്നു അടിയന്തിരാവസ്ഥക്കാലത്ത് പൊലിസിൻ്റെ മർദ്ദനവും ജയിൽ ജീവിതവും ഒളിവുവാസവും അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും നാട്ടിലെ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.1948 ഫെബ്രുവരി പതിനഞ്ചിന് കണ്ണൂരിലെ പെരളശ്ശേരിയിലായിരുന്നു കെ കെ നാരായണന്റെ ജനനം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്. എസ്.എൽ.സി വിദ്യാർത്ഥികൾക്കായി മുകുളം പദ്ധതി ആവിഷ്കരിച്ചത് കെ. കെ യുടെ കാലത്താണ്. 2011 ലാണ് അദ്ദേഹം ധർമ്മടത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് വേണ്ടിയായിരുന്നു അദ്ദേഹം ധർമ്മടം മണ്ഡലം ഒഴിഞ്ഞത്. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
.jpg)


