കണ്ണൂർ ചിറക്കലിൽ മിന്നൽ പരിശോധന : മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി ഒന്നര കിൻ്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി


ചിറക്കൽ : തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ, അഴീക്കോട് ഗ്രാമ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ 3 സ്ഥാപനങ്ങളിൽ നിന്നായി 300 മില്ലി കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
അഴീക്കോട് വൻകുളത്തുവയലിലെ ന്യൂ മാർക്കറ്റിൽ നിന്ന് 300 മില്ലി ലിറ്ററിന്റെ 8 കെയ്സ് നിരോധിത കുപ്പി വെള്ളവും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. ചിറക്കൽ പുതിയതെരു മാർക്കറ്റിലെ നാസ്കോ സ്റ്റോർ, പി. എ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നായി സ്‌ക്വാഡ് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് കണ്ടെത്തി പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ കപ്പ് ,പേപ്പർ വാഴയില, ഡിസ്പോസബിൾ പ്ലേറ്റ്, ഒറ്റത്തവണ ഉപയോഗപ്ലാസ്റ്റിക് സ്പൂൺ, ഗാർബജ് ബാഗ്, തെർമോകോൾ പ്ലേറ്റ് എന്നിവയാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത് . നാസ്കോ സ്റ്റോർ പരിശോധനക്കിടയിൽ സമീപ വ്യാപാരികൾ ചേർന്ന് സ്ക്വാഡ് നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും സ്ക്വാഡ് നടപടികൾ പൂർത്തീകരിക്കുകയും.
നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങൾ വിൽപനയ്ക്കായി സംഭരിച്ച മൂന്നു വ്യാപാര സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തുകയും പിടികൂടിയ സാധനങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് , പി പി, എൽന ,അലൻ ബേബി, ദിബിൽ സി കെ, അബ്ദുൽ സമദ്, ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ എന്നിവർ പങ്കെടുത്തു.