കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റും: എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
കണ്ണൂർ :ജില്ലാ ആസ്ഥാനമായ കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റുമെന്ന് ഉറപ്പുനൽകി കൊണ്ടുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. അതിനാവശ്യമായ ഒട്ടേറെ പദ്ധതികൾ മുന്നോട്ട് വയ്ക്കുന്ന പ്രകടനപത്രിക ശിക്ഷക് ഭവനിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പ്രകാശനം ചെയ്തു. സാധാരണക്കാരെയും പാവപ്പെട്ടവരെയും സ്ത്രീകളെയും പ്രായമായവരെയും ചേർത്തുപിടിച്ചു നൂതന നഗരം സൃഷ്ടിക്കാനാവശ്യമായ പദ്ധതികളാണ് കണ്ണൂരിൽ എൽ ഡി എഫ് വിഭാവനം ചെയ്തിരിക്കുന്നത്. മേലെ ചൊവ്വ - മട്ടന്നൂർ, മേലെ ചൊവ്വ കിഴുത്തള്ളി റോഡുകൾ വീതി കൂട്ടി ദേശീയ പാത നിലവാരത്തിലാക്കും.എല്ലാ പ്രധാന റോഡുകളുo മെക്കാഡംചെയ്യും.കണ്ണൂരിൽ ലോ കോളേജ്. ഐ എ എസ് അക്കാദമി,കണ്ണൂർ പോളിയിൽ ഇന്നോവേഷൻ സെൻ്റർ എന്നിവ ആരംഭിക്കും, എല്ലാ വിദ്യാലയങ്ങളിലും സോളാർ പ്ലാൻ്റ് സ്ഥാപിക്കും. സ്റ്റാർ ഹോട്ടലുകൾ തുടങ്ങും.
ജില്ലാ ആശുപത്രിയിൽ കൂട്ടിരുപ്പുകാർക്ക് വിശ്രമകേന്ദ്രം, കൂടുതൽ പേവാർഡുകൾ, പാലിയേറ്റീവ് കേന്ദ്രം,ജില്ല ആയുർവേദ ആശുപത്രി വിപുലീകരണം, സിറ്റിയിൽ ആയുർവേദ ആശുപത്രി എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.വഴിയോര ശൗചാലയങ്ങൾ, വയോജന കേന്ദ്രങ്ങൾ. നഗരത്തിൽ ആധുനിക കൺവൻഷൻസെൻ്റർ, കണ്ണൂർ ജവഹർ സ്റ്റേഡിയം,മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, കാനച്ചേരി സ്‌റ്റേഡിയം എന്നിവയുടെ നവീകരണം എന്നിവയും പ്രകടനപത്രികയിലുണ്ട്.കക്കാട് -കരിക്കൻ കണ്ടി ചിറ തീരദേശ റോഡ്, എളയാവൂർ വയൽ തോട് റോഡ് യാഥാർഥ്യമാക്കൽ, കുടിവെള്ള ക്ഷാമം പരിഹരിക്കാനും നഗരത്തിലെ വൈദ്യുതി കേബിളുകൾ ഭൂമിക്കടിയിലാക്കാനും പയ്യമ്പലം ശ്മശാനം നവീകരിക്കാനും പദ്ധതിയുണ്ട്.
പി കെ ശബരീഷ് സ്വാഗതം പറഞ്ഞു .എൻ ചന്ദ്രൻ ,കെ പി സഹദേവൻ, കെ പി സുധാകരൻ , സി പി സന്തോഷ്,യു ബാബു ഗോപിനാഥ്,ഇ പി ആർ വേശാല, രാഗേഷ് മന്ദമ്പേത്ത് , കെ പി പ്രശാന്ത്, കെ കെ ജയപ്രകാശ്,അസ്ലം പിലാക്കൽ, എൻ ഉഷ, പി അജയകുമാർ, മഹമ്മൂദ് പറക്കാട്ട് എന്നിവർ സംസാരിച്ചു.
.jpg)


