കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുള്ള കുടിവെളള വിതരണം : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് മേയർ

Drinking water supply to Kannur District Hospital: Mayor says District Panchayat President's allegations are untrue


കണ്ണൂർ: കണ്ണൂർജില്ലാ ആശുപത്രിയിലേക്കുള്ള ജലവിതരണ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ തെറ്റിദ്ധാരണ പരത്തുന്ന മെന്ന് മേയർ അഡ്വ പിഇന്ദിര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നത്. ജില്ലയിലെ സാധാരണക്കാരും പാവപ്പെട്ടവരും ഏറ്റവും അധികം ആശ്രയിക്കുന്നതാണ് കണ്ണൂർ ജില്ലാ  ആശുപത്രി.

 ഈ ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സാധ്യമാകുന്ന എല്ലാവിധ സഹായസഹകരണങ്ങളും ലഭ്യമാക്കുന്നതിന് കോർപ്പറേഷൻ പ്രതിജ്ഞാബദ്ധരുമാണ്. എന്നാൽ എൽഡിഎഫ് ഭരണസമിതിയുടെ സമയത്ത് ശരിയായ രൂപത്തിൽ കാര്യങ്ങൾ ചെയ്യാതെയും മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്താതെയും സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം നിർമ്മിച്ച് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതിൻ്റെ പരിണിതഫലമായുള്ള പ്രശ്നങ്ങൾ കോർപ്പറേഷനിൽ പഴിചാരാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്. 

  കണ്ണൂർ മുനിസിപ്പാലിറ്റി ആയിരിക്കെ നഗരസഭയുടെ കീഴിലുള്ള പൊന്നും വിലയുള്ള ഭൂമിയിൽ നഗരസഭ ലീസിന് കൊടുത്ത സംഗീത ടാക്കീസ് പൊളിച്ചുമാറ്റിയാണ് പയ്യാമ്പലം, പള്ളിയാം മൂല ഉൾപ്പെടെയുള്ള  തീരപ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് കൈമാറി വാട്ടർ ടാങ്ക് സ്ഥാപിച്ചത്. എന്നിട്ടും വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം ഈ  പ്രദേശങ്ങളിൽവെള്ളത്തിൻ്റെഫോഴ്സ് കുറവ് സംബന്ധിച്ചും വെള്ളം ലഭിക്കാത്തത് സംബന്ധിച്ചും നിരവധി പരാതികളാണ് ഉയർന്നു വരുന്നത്. ഈ അവസ്ഥയിൽ ജില്ലാ പഞ്ചായത്തിലേക്ക് ഈ ടാങ്കിൽ നിന്നും പൈപ്പ് കണക്ഷൻ വഴി വെള്ളം വിതരണം ചെയ്യുമ്പോൾ നിലവിലെ കുടിവെള്ള പ്രശ്നം അതിരൂക്ഷമാവുന്ന  അവസ്ഥ ഉണ്ടാകും.

24 മണിക്കൂറും വെള്ളം ലഭ്യമാകേണ്ട സ്ഥാപനമാണ് കണ്ണൂർജില്ല ആശുപത്രി. അവിടുത്തേക്കാണ് ഇപ്പോൾതന്നെ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലത്തെ ടാങ്കിൽ നിന്ന് പൈപ്പ് കണക്ഷൻ വലിക്കാനുള്ള പ്രൊപ്പോസൽ ഉള്ളത്. കൂടാതെ മെക്കാഡം ടാറിങ് നടത്തിയ റോഡുകളും ഡി എൽ പി കഴിയാത്ത റോഡുകളുമാണ് കട്ട് ചെയ്യാൻ ഉള്ളത്. കണ്ടോൺമെൻറ് പ്രദേശത്ത് റോഡുകളും കട്ട് ചെയ്യാനുണ്ട്. നാളിതുവരെ ഇതിന് കണ്ടോൺമെന്റിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.

 പയ്യാമ്പലം പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് ഒണ്ടേൻ റോഡ് - മൂന്നാം പീടിക വഴികൾ സ്കൂളിന് സമീപത്തെ റോഡിലേക്ക് റോഡ് കട്ട് ചെയ്യുമ്പോൾ ഈ സ്ഥലത്തെ ഗതാഗതവും വ്യാപാരവും പൂർണമായും നിലക്കുന്ന അവസ്ഥയുണ്ടാകും.കണ്ണൂർ കോർപ്പറേഷനിലെ ചേലോറ എളയാവൂർ എടക്കാട് പള്ളിക്കുന്ന് ഭാഗങ്ങളിൽ  കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി കട്ട് ചെയ്ത റോഡുകൾ ഏകദേശം ഒന്നര രണ്ടുവർഷത്തോളം വാട്ടർ അതോറിറ്റി റിസ്റ്റോറേഷൻ നടത്താത്തതിനെ തുടർന്ന് ഇതിൻ്റെ മുഴുവൻ കുറ്റവും കോർപ്പറേഷനിലേക്ക് പഴിചാരുന്ന അവസ്ഥയാണ് ഉണ്ടായത്. നിരവധിതവണ ഈ വിഷയം കൗൺസിലിൽ ചർച്ചയാവുകയും വാട്ടർ അതോറിറ്റിയുമായി നിരവധിതവണ യോഗങ്ങൾ ചേരുകയും ചെയ്തിട്ടും അനാസ്ഥ തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്.

ഈ വിഷയത്തിലും എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് നമ്മൾ കണ്ടതാണ്. 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകേണ്ട ആശുപത്രിയിൽ വാട്ടർ അതോറിറ്റി നേരിട്ട് പൈപ്പ് ലൈനും വാട്ടർ ടാങ്കും സ്ഥാപിക്കുന്നതിന് പകരം  രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം എടുക്കുകയും അതോടൊപ്പം കണ്ടോൺമെൻറ് നിന്നും അനുമതി വാങ്ങാതെ കോർപ്പറേഷന്റെ റോഡ് മാത്രം വെട്ടിപ്പൊളിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഈ പ്രവർത്തി പാതിവഴിയിൽ നിർത്തിവയ്ക്കേണ്ട അവസ്ഥ ഉണ്ടാവുകയും വിഷയത്തിൽ സർക്കാർ മാറിവന്ന സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ മുതലെടുപ്പ് സിപിഎം നടത്തുന്നതിനും വേണ്ടിയാണ് നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണങ്ങൾ ഉയർത്തി ശ്രമിക്കുന്നത്. ഫയർ എൻ ഒ സി പോലും ഇല്ലാതെയാണ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം വെള്ളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താതെയും രോഗികളുമായി വരുന്നവർക്കുള്ള പാർക്കിംഗ് ഇല്ലാതെയും തിരക്കിട്ട് പിടിച്ച് ഉദ്ഘാടനം നടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എന്തൊക്കെയോ വികസന പ്രവർത്തനങ്ങൾ ചെയ്തുവെന്ന് കാട്ടിക്കൂട്ടുന്നതിന് വേണ്ടി മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്താതെ കെട്ടിടം മാത്രം നിർമ്മിച്ചതിന്റെ ഫലമായിട്ടാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത്. 

സമാനമായ രൂപത്തിൽ പോലീസ് കെട്ടിടവും നിർമ്മിക്കുകയും മാധ്യമപ്രവർത്തകരെ പോലും പണിപൂർത്തി ആവാത്ത കെട്ടിടത്തിലേക്ക് കയറ്റി വിടാതെ ആളുകളെ പുറമേ നിർത്തി ഓൺലൈൻ ഉദ്ഘാടനം  നടത്തിയത് നമ്മൾ കണ്ടതാണ്. പിആർ വർക്കുകൾക്ക് വേണ്ടിയുള്ള ഇത്തരം കാട്ടിക്കൂട്ടലുകളുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്.
  ജില്ലാ പഞ്ചായത്തിന്റെണ അനാസ്ഥയും കെടുകാര്യസ്ഥതയും ഉള്ള പ്രശ്നങ്ങൾ കോര്പ്പ്റേഷനിലേക്ക് പഴി ചാരുന്നത് ജില്ലാ പഞ്ചായത്ത് അവസാനിപ്പിക്കണമെന്നും  പ്രശ്നങ്ങൾ ശാസ്ത്രീയമായും ശാശ്വതമായും പരിഹരിച്ച് ജില്ലാ ആശുപത്രിയുടെ സുഗമമായ  പ്രവര്‍ത്തനത്തിന് നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും നിയമലംഘനമില്ലാതെയുമുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേഷന്‍റെ പിന്തുണയുണ്ടാകുമെന്നും മേയർ അറിയിച്ചു.‌വാർത്തസമ്മേളനത്തില്‍ മേയര്‍ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, ഷമീമ ടീച്ചര്‍, മുഹമ്മദലി വി കെ, അഡ്വ.സോന ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags