കണ്ണൂര്‍ നഗരസൗന്ദര്യവല്‍ക്കരണം; ക്ലോക്ക് ടവര്‍ മന്ത്രി കെ എം ഷാജി നാടിന് സമര്‍പ്പിച്ചു
കണ്ണൂർ : കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ടം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ഗാന്ധി സര്‍ക്കിള്‍ മുതല്‍ സ്‌പോര്‍ട്സ് സ്‌കൂള്‍ വരെയുള്ള സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ക്ലോക്ക് ടവര്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു.
കണ്ണൂര്‍ നഗരത്തില്‍ മികച്ച വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഫണ്ട് ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നഗരവികസനവുമായി ബന്ധപ്പെട്ട് പ്രത്യേക ആലോചനാ യോഗം സംഘടിപ്പിക്കും. മാലിന്യ സംസ്‌ക്കരണം, തെരുവുനായ ശല്യം തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള നയരൂപീകരണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
ലിംഗ സമത്വമെന്ന ആശയം പുരുഷ മേധാവിത്വത്തിന്റേതാണെന്നും സമൂഹത്തില്‍ നടപ്പിലാകേണ്ടത് ലിംഗ നീതി ആണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബശ്രീ, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെ വരുമാന വര്‍ദ്ധനവിനുതകുന്ന രീതിയില്‍ കാലാനുസൃതമായ പദ്ധതികളിലൂടെ അവയെ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം പി, അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, പി ഷമീമ ടീച്ചര്‍, വി കെ മുഹമ്മദലി, അഡ്വ. സോന ജയറാം, സുരേഷ് ബാബു എളയാവൂര്‍, മുസ്ലിഹ് മഠത്തില്‍, കോര്‍പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗാന്ധി സര്‍ക്കിളിന് സമീപം ജിപിഎസ് സംവിധാനവും സാറ്റലൈറ്റ് കണക്ടിവിറ്റിയുമുള്ള ക്ലോക്ക് ടവര്‍, ഗാന്ധി സര്‍ക്കിള്‍ മുതല്‍ പാമ്പന്‍ മാധവന്‍ റോഡ് വരെ അലങ്കാര വിളക്കുകള്‍, ടൈലുകള്‍ പാകിയ ഭിന്നശേഷി സൗഹൃദ ഫുട്പാത്തുകള്‍, കൈവരികള്‍, തെരുവ് വിളക്കുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് രണ്ടരക്കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ ഒന്നാംഘട്ട സൗന്ദര്യവല്‍ക്കരണ പദ്ധതി.
.jpg)

