കണ്ണൂർ സെൻട്രൽ ജയിലിൽ സഫലം പദ്ധതിക്ക് തുടക്കം


കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ സഫലം പദ്ധതിക്ക് തുടക്കമായി. ജയിൽ മോചിതരാകുന്നവർക്ക് പുതു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് രൂപം നൽകിയ പുതിയ പദ്ധതിയാണ് സഫലം. ജയിൽ മോചിതരാകുന്ന അന്തേവാസികൾക്ക് ഉത്തമ പൗരന്മാരായി ജീവിക്കുവാനും നിയമ ലംഘന സാഹചര്യങ്ങളിൽ നിന്ന് പരിപൂർണ്ണമായും അകന്ന് പൊതുസമൂഹത്തിൻ്റെ ആരോഗ്യകരമായ വളർച്ചയെ ത്വരിതപ്പെടുത്താനുള്ള കാര്യശേഷി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജയിൽ കോൺഫറൻസ് ഹാളിൽ ഉത്തരമേഖലാ ജയിൽ ഡിഐജി ബി. സുനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹ്യനീതി, പോലീസ്, എക്സൈസ് വകുപ്പുകളുമായി ചേർന്നാണ് കേരളത്തിലെ ജയിലുകളുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലോകത്തിലെ ആദ്യത്തെ സീറോ കാർബൺ ജയിലാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹരിത സ്പർശം പദ്ധതിയുടെ ഭാഗമായാണ് സഫലം പദ്ധതി ആരംഭിച്ചത്. ഓരോ മാസവും മോചിതരാകുന്ന അന്തേവാസികൾക്കായി ശില്പശാലകൾ , ബോധവൽക്കരണ ക്ലാസുകൾ, പരിശീലന കളരികൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മുൻ അസി. ഡയറക്ടർ അഷറഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ജയിൽ സൂപ്രണ്ട് കെ വേണു, ഡെപ്യൂട്ടി സൂപ്രണ്ട് ഡി ദിനേശ് ബാബു, അസിസ്റ്റൻറ് സൂപ്രണ്ട് ഏലിയാസ് വർഗീസ് എന്നിവർ സംസാരിച്ചു.
