കൈതപ്രം രാധാകൃഷ്‌ണന്‍ വധം; ഭാര്യയുടെ മൊഴിയെടുത്തു


മാതമംഗലം :കൈതപ്രത്തെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ കെ.കെ.രാധാകൃഷ്‌ണൻവെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയുടെ മൊഴിയെടുത്തു. വെളളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് പരിയാരം ഇന്‍സ്‌പെക്‌ടര്‍ എം.പി. വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനിതാപോലീസ് ഉള്‍പ്പെടെയുള്ള പൊലിസ് സംഘം ഇവരുടെ കൈതപ്രത്തെ വാടകവീട്ടിലെത്തി മൊഴിയെടുത്തത്.
പരിസരവാസികളെ ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാതെയായിരുന്നു മൊഴിയെടുക്കല്‍. കഴിഞ്ഞ 25ന് പോലീസ് കസ്‌റ്റഡിയില്‍ ലഭിച്ച കൊലയാളി സന്തോഷിനെ ചോദ്യം ചെയ്‌തതിന്റെയും ഇരുവരും തമ്മിലുണ്ടായ ഫോണ്‍വിളികള്‍ സംബന്ധിച്ച സി.ഡി.ആര്‍. വിവരങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.
മൂന്ന് മാസത്തെ ഫോൺ വിവരങ്ങളാണ് ലഭിച്ചത്. കൊലപാതകത്തിന് മുൻപും ശേഷവും സന്തോഷും രാധാകൃഷ്ണൻ്റെ ഭാര്യയും
തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്‌തമായതായാണ് വിവരം. തെളിവെടുപ്പിന് കസ്‌റ്റഡിയില്‍ വാങ്ങിയ സന്തോഷിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
