ഐ ആം ഫുള്ളി ഹാപ്പി : വീട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ച് സണ്ണി ജോസഫിനെ അനുഗ്രഹിച്ച് കെ. സുധാകരൻ എം.പി

I am fully happy: K. Sudhakaran MP blesses Sunny Joseph by inviting him to his home for election campaign


കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡല സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ എആദ്യമായി കെ സുധാകരൻ എം.പിയെ കാണാനെത്തി. പേരാവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുധാകരനെ ക്ഷണിക്കാനായാണ് സണ്ണി ജോസഫ് തോട്ടട നടാലിലെ ലാൽ വിഹാർ വീട്ടിലേക്ക് എത്തിയത്. നേരിട്ടെത്തി സംസാരിക്കണമെന്ന് സണ്ണി ജോസഫിനോട് കെ സുധാകരൻ എംപി ആവശ്യപ്പെട്ടിരുന്നു.

തങ്ങൾ രണ്ട് പേരും തിരക്കിലായത് കാരണമാണ് കാണാൻ വൈകിയതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട്പറഞ്ഞത്. രണ്ട് പേരും കൂടി തീരുമാനിച്ച സമയമാണ് ഇത്. കെ സുധാകരൻ തൻ്റെ നേതാവാണ്. അദ്ദേഹമാണ് തന്നെ ഡിസിസി, കെപിസിസി പ്രസിഡന്റാക്കിയത്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായ്പ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.ഐ എം ഫുള്ളി ഹാപ്പി എന്നാണ് സുധാകരൻ പറഞ്ഞത്. പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്ത് പോകുന്നവരാണ് തങ്ങൾ. നേരത്തേതിനെക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ ഉള്ളതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. തങ്ങൾ തമ്മിൽ ഒരു സൗന്ദര്യപ്പിണക്കവും ഉണ്ടായിട്ടിട്ടില്ലെന്നും സണ്ണി ജോസഫ് തന്റെ സ്വന്തമാണെന്നും സുധാകരൻ പറഞ്ഞു.

നേരത്തെ പേരാവൂർ മണ്ഡലത്തിൽ കെ സുധാകരന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചു പേരാവൂർ മണ്ഡലത്തിൽ യു.ഡി എഫ് സ്ഥാനാർത്ഥിയായ സണ്ണി ജോസഫിനെതിരെ പോസ്റ്റർ പ്രചരണം നടന്നിരുന്നു. കെ.എസ് ബ്രിഗേഡിൻ്റെ പേരിലാണ് പോസ്റ്റർ വന്നത്. സണ്ണി ജോസഫ് നന്ദികേട് കാണിച്ചു വെന്നായിരുന്നു ആരോപണം എന്നാൽ പോസ്റ്ററുകൾ സി.പി.എം പ്രവർത്തകർ പതിച്ചതെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. വിവാദങ്ങളുടെ മഞ്ഞുരുകിയതോടെ കണ്ണൂരിൽ മാത്രമല്ല കേരളത്തിലെ തന്നെ 140 മണ്ഡലങ്ങളിലും കോൺഗ്രസിൻ്റെ താരാ പ്രചാരകനായി മാറിയിരിക്കുകയാണ് കെ. സുധാകരൻ എം.പി അടുത്ത ദിവസം തന്നെ പേരാവൂരിൽ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

Tags