ഇരിക്കൂർ കനറാബാങ്ക് എ ടി എം കവർച്ചാ ശ്രമ കേസ് ; പ്രതിയായ ആസാം സ്വദേശിയായ യുവാവ് റിമാൻഡിൽ


ഇരിക്കൂർ : ഇരിക്കൂർ നഗരത്തിലെ കനറാബാങ്ക് ബ്രാഞ്ച് എ ടി എം കൗണ്ടർ കഴിഞ്ഞ ദിവസം കുത്തി തുറക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.
പ്രതിയെ കണ്ടെത്താൻ ദിവസങ്ങളായി പൊലീസ് ഊർജിത അന്വേഷണം നടത്തിയതിൻ്റെ പാശ്ചാത്തലത്തിൽ തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടിക്കൂടാനായത്. ആസാമിലെ ബെൽഗൈഗോൻ ജില്ലയിലെ സർമാറ വില്ലേജ് സ്വദേശിയായ സൈദുൽ ഇസ്ലാമാണ് (22)പിടിയിലായത്.
ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് കല്യാട് പെട്രോൾ പമ്പിനു മുൻപിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു പ്രതി. പേരാവൂർ ഡി. വൈ. എസ്. പി കെ.പി. പ്രമോദിൻ്റെ മേൽനോട്ടത്തിൽ ഇരിക്കൂർ സി.ഐ. രാജേഷ് ആയോടൻ,എസ്.ഐ. ഷിബു എഫ് പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടാനായത്.

സി. പി. ഒ മാരായ രാജേഷ്, പ്രഭാകരൻ, രഞ്ജിത് എന്നിവർക്ക് പുറമെ എസ്.പി. സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റൂറൽജില്ലാ പൊലീസ് മേധാവി അനുജ്പലിവാൽ ചോദ്യം ചെയ്തു കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും നൂറോളം സി. സി. ടി. വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയുടെ ചിത്രം തെളിഞ്ഞത്.