കണ്ണൂരിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരട് വാർഡ് പുനർവിഭജന പട്ടിക: ഹിയറിങ്ങ് പ്രഹസനമെന്ന് യു.ഡി എഫ് നേതാക്കൾ


കണ്ണൂർ: കണ്ണൂരിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരട് വാർഡ് പുനർവിഭജന പട്ടികയുമായി സമർപ്പിക്കപ്പെട്ട പരാതികൾ കേൾക്കുന്നതിന് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ കലക്ടറേറ്റിൽ നടത്തിയ ഹിയറിങ് പ്രഹസനമാണെന്ന് യു.ഡി.എഫ് ജില്ലാ നേതാക്കൾ കുറ്റപ്പെടുത്തി. കലക്ടറേറ്റ് ഹാളിൽ ഇന്ന് നടന്ന ഹിയറിങിൽ അനുവദിക്കപ്പെട്ട സമയം കേവലം രണ്ടു മണിക്കൂർ മാത്രമാണ്. എന്നാൽ ജില്ലയിൽ നിന്ന് ആകെ 1379 പരാതികളുണ്ട്. കേവലം രണ്ടുമണിക്കൂർ കൊണ്ട് ഇത്രയും പരാതി കേൾക്കുകയെന്നത് അപ്രായാഗികമാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഹിയറിങിന് രണ്ടുദിവസം അനുവദിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കണ്ണൂർ കലക്ടർക്കും ഡീലിമിറ്റേഷൻ കമ്മീഷനും പരാതി നൽകിയത്.
ഒരു ദിവസം കൊണ്ട് മുഴുവൻ പരാതികളും നീതിപൂർവം കേൾക്കാൻ കഴിയില്ല. മാത്രവുമല്ല നടന്നുവരുന്ന ഹിയറിങ് പരിപൂർണ്ണമായി പ്രഹസനമാകുകയാണ് ചെയ്യുന്നത്. പരാതിക്കാർ പറയുന്ന കാര്യങ്ങൾ കൃത്യമായി കേൾക്കാൻ പോലും തയ്യാറാവുന്നില്ല. പരാതിക്കാർ പറയുന്ന കാര്യങ്ങൾ പെൻസിൽ കൊണ്ട് എഴുതി എടുക്കുകയാണ് ചെയ്യുന്നത്. ഹിയറിങ്ങിന്റെ ഒരു രേഖയും പരാതിക്കാരന് നൽകുന്നില്ല.

ഡീലീമിറ്റേഷൻ കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ടി ഒ മോഹനൻ, ഡിസിസി ഭാരവാഹികളായ മനോജ് കൂവേരി, ടി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു