കുഞ്ഞുങ്ങളുടെ സമഗ്ര ആരോഗ്യമാനസിക വികാസത്തിനായി നൂതന പദ്ധതികളുമായി ഐ. എ. പി
കണ്ണൂർ: കുഞ്ഞുങ്ങളുടെ ആദ്യകാല ശാരീരികമാനസിക വളർച്ചയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ എ) നൂതനമായ ജനകീയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ. എം കെ നന്ദകുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുഞ്ഞിൻ്റെ വളർച്ചയിലെ ഏറ്റവും നിർണായകമായ ആദ്യ 2000 ദിവസങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് 'കുഞ്ഞുണ് ഹാഫ് ബർത്ത് ഡേപ്രോഗ്രാം', 'സ്മാർട്ട് അങ്കണവാടി എന്നീ പദ്ധതികളാണ് ശിശുരോന വിദഗ്ധരുടെ കൂട്ടായ്മ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നത്. വൈകല്യങ്ങളും വികസന കാലതാമസങ്ങളും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനും, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും മെഡിക്കൽ വൈദഗ്‌ധ്യവും കമ്മ്യൂണിറ്റി തലത്തിലുള്ള ഇടപെടലുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപ്ലവകരമായ മാറ്റത്തിനാണ് ഈ പദ്ധതികളിലൂടെ ഐ.എ.പി തുടക്കമിടുന്നതെന്ന് ഡോ എം കെ നന്ദകുമാർ പറഞ്ഞു.
ആദ്യ ആറുമാസത്തെ സമ്പൂർണ്ണ മുലയൂട്ടലിന് ശേഷം കുഞ്ഞിന് പൂരക ഭക്ഷണം നൽകിത്തുടങ്ങുന്ന നാഴികക്കല്ലിനെ ശാസ്ത്രീയമായി സമീപിക്കാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുന്നതാണ് 'കുഞ്ഞുണ് പദ്ധതി. ദേശീയ പൂരക ഭക്ഷണ ദിനമായ ജൂൺ ആറിൻ്റെ (ആറാം മാസത്തിലെ ആറാം ദിവസം) പ്രാധാന്യം ഉൾക്കൊണ്ട്, എല്ലാ മാസവും ആറാം തീയതി ആറുമാസം പൂർത്തിയാകുന്ന ശിശുക്കൾക്കായി 'ഹാഫ് ബർത്ത് ഡേ' ആഘോഷം സംഘടിപ്പിക്കും. ഈ പരിപാടിയിൽ കുഞ്ഞുങ്ങളുടെ ഭാരം, നീളം, തലയുടെ ചുറ്റളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തുന്നതോടൊപ്പം, ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്‌ഡപ്രകാരം പ്രാദേശികമായി ലഭ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എങ്ങനെ, എത് അളവിൽ നൽകണം എന്നതിനെക്കുറിച്ച് വിദഗ്‌ധ ഡോക്ടർമാർ മാതാപിതാക്കൾക്ക് നേരിട്ട് മാർഗ്ഗനിർദ്ദേശം നൽകും. ഇത് വഴി കുട്ടികളിലെ വിളർച്ച, ഭാരക്കുറവ്, അമിതദാരം എന്നിവ ഒരു പരിധി വരെ തടയാൻ സാധിക്കും.
സാധാരണക്കാരായ കുട്ടികൾക്ക് വിദഗ്ദ്‌ധ ശിശുരോഗ പരിചരണം ഉറപ്പാക്കാൻ പീഡിയാട്രിഷ്യന്മാർ നേരിട്ട് ഗ്രാമീണ മേഖലകളിലെ അങ്കണവാടികൾ ദത്തെടുക്കുന്ന പദ്ധതിയാണ് 'സ്മാർട്ട് അങ്കണവാടി. ഈ സംരംഭത്തിലൂടെ കുട്ടികളുടെ ചലനം, സംസാരം, സാമൂഹിക ഇടപെടലുകൾ എന്നിവ നിരീക്ഷിക്കുകയും ഹൈപ്പർ ആക്ടിവിറ്റി, ഓട്ടിസം സ്പെക്ട്രം തുടങ്ങിയ ന്യൂറോ ഡെവലപ്‌മെൻ്റൽ പ്രശ്‌നങ്ങൾ കാലേകൂട്ടി കണ്ടെത്തുകയും ചെയ്യും. പ്രശസ്‌ത ശിശുരോഗ വിദഗ്ദ്‌ധരായ ഡോ. എലിസബത്ത് കെ.ഇ., ഡോ. എം.കെ.സി. നായർ എന്നിവരുടെ വിദഗ്ദ്ധോപദേശത്തോടെ രൂപീകരിച്ച 'ഹാബിലിറ്റേഷൻ കൺസെപ്റ്റ്' അടിസ്‌ഥാനമാക്കിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ സങ്കീർണ്ണമായ ശേഷം ചികിത്സിക്കുന്നതിന് പകരം, അങ്കണവാടി ജീവനക്കാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ ആദ്യഘട്ടത്തിൽ തന്നെ വ്യവസ്‌ഥാപിതമായ സ്ക്രീനിംഗും പ്രതിരോധ തന്ത്രങ്ങളും നടപ്പിലാക്കി കുട്ടികളുടെ ദീർഘകാല നിരീക്ഷണങ്ങളും സാമൂഹിക ഫലങ്ങളും മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് ഐ.എ.പി സംസ്ഥാന പ്രസിഡൻ്റ് ഡോ. എം കെ നന്ദകുമാർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ
സംസ്‌ഥാന പ്രവർത്തക സമിതി അംഗം ഡോ അജിത്ത് സുഭാഷ്, സംസ്‌ഥാന മീഡിയ കൺവീനർ ഡോ സുൽഫിക്കർ അലി, ഐ എ പി കണ്ണൂർ ജില്ലാപ്രസിഡണ്ട് ഡോ കെ പ്രശാന്ത്, കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ ശ്വേതാ ബി നായർ എന്നിവരും പങ്കെടുത്തു.
.jpg)

