ഹൈക്കോടതി ഉത്തരവിന് പുല്ലു വില : കണ്ണൂർ നഗരത്തിൽ പാതയോരത്ത് വീണ്ടും സി.പി.എം സമര പന്തൽ നിർമ്മാണം തുടങ്ങി


ഏകദേശം പതിനായിരത്തിലേറെപ്പേർ വിവിധ ഏരിയകളിൽ നിന്നായി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും പാതയോരം. കൈയ്യേറി സി.പി.എം സമര പന്തൽ ഉയരുന്നു. ഫെബ്രുവരി 25 ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ കേരളമെന്താ ഇന്ത്യയിലല്ലെയെന്ന മുദ്രാവാക്യവുമായനടക്കുന്ന കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെയുള്ള ഉപരോധ സമരത്തിനാണ് ദിവസങ്ങൾക്ക് മുൻപേ പന്തൽ കെട്ടൽ തുടങ്ങിയത്. ഹെഡ് പോസ്റ്റ് ഓഫിസ് മുതൽ ജില്ല ബാങ്ക് വരെയാണ് പന്തൽ പണി തുടങ്ങിയത്.
ഏകദേശം പതിനായിരത്തിലേറെപ്പേർ വിവിധ ഏരിയകളിൽ നിന്നായി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമരത്തിൻ്റെ പ്രചരണാർത്ഥം കാൽനട പ്രചരണ ജാഥകൾനടന്നുവരികയാണ്. കഴിഞ്ഞ തവണ ഇതിനു. സമാനമായി ഹെഡ് പോസ്റ്റ് ഓഫിസ് റോഡിൽ സമര പന്തൽ കെട്ടിയത് ബസ് കയറിയതിനെ തുടർന്ന് പന്തൽ അഴിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴി ലാളികൾക്ക് പരുക്കേറ്റിരുന്നു.

അന്ന് റോഡ് പൂർണമായും അടച്ചു കൊണ്ടാണ് നഗരത്തിൽ യാത്ര കുരുക്ക് തീർത്ത് കൂറ്റൻ സമരപന്തൽ കെട്ടിയത്. പാതയോരങ്ങൾ തടസപ്പെടുത്തി പൊതുയോഗങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സംഭവത്തിൽ കണ്ണുർ ടൗൺ പൊലിസ് കേസെടുത്തിരുന്നില്ല. ഭരണസ്വാധീനം കാരണം സി.പി.എം നേതൃത്വം കേസിൽ നിന്നും ഒഴിവാകുകയായിരുന്നു. നിത്യേനെ നൂറുകണക്കിനാളുകൾ നടന്നു പോകുന്ന വഴിയാണിത്. ഇവരുടെ യാത്ര മുടക്കിയാണ് ഇക്കുറി വീണ്ടും സമര പന്തൽ ഉയരുന്നത്.