മഴക്കെടുതി നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജം ; കണ്ണൂരിൽ അവധിയിലുള്ള ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം

Health department ready to deal with rains; Employees on leave in Kannur should return to work

കണ്ണൂർ : മഴക്കെടുതിയിൽ പൊതുജനങ്ങളുടെയും ക്യാമ്പിൽ മാറ്റി പാർപ്പിച്ചവരുടെയും ഉൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിന് ആശുപത്രികളെ സജ്ജ മാക്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ .ആർ ശനിയാഴ്ച യോഗം വിളിച്ചു. ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ, പ്രധാന സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർ മാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര യോഗമാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഓൺലൈൻ ആയി വിളിച്ചത്. ജില്ലയിലെ സ്ഥിതി ഗതികൾ യോഗം വിലയിരുത്തി.മഴ‌ക്കെടുതി നേരിടുന്നതിന് അവധി ദിവസങ്ങളിൽ അടക്കം സജ്ജമായിരിക്കാൻ ആരോഗ്യ പ്രവർത്തകരോട് ഡി എം ഒ നിർദേശിച്ചു. 

നിലവിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യ മരുന്നുകൾ സ്റ്റോക്ക് ഉണ്ട് . എലിപ്പനി തടയുന്നതിന് ഡോക്സി സൈക്ലിൻ, ആന്റി സ്നേക്ക് വെനം ഉൾപ്പെടെ ആവശ്യമായ എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തണമെന്ന് ഡിഎംഒ നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പടരുന്നില്ല എന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ക്യാമ്പിന്റെ പരിസരം എന്നിവയുടെ ശുചിത്വം ആരോഗ്യ വിഭാഗം ഉറപ്പുവരുത്തും. അടിയന്തരമായ മെഡിക്കൽ ലീവിൽ അല്ലാതെ മറ്റ് അവധിയിൽ പോയ ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും തിരിച്ചു വിളിക്കും. സ്ഥാപനമേധാവികൾ സർക്കാർ ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആംബുലൻസുകളുമായുള്ള നെറ്റ്‌വർക്ക് ശക്തിപ്പെടുത്തണം. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം.

ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു പകർച്ചേതര രോഗമുള്ളവർ എന്നിവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തും. ക്യാമ്പിലുള്ള കുട്ടികളുടെ കുത്തിവെപ്പുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും.വെള്ളപ്പൊക്കം, മറ്റു മഴക്കെടുതികൾ സംബന്ധിച്ച വേളയിൽ സ്വീകരിക്കേണ്ട ആരോഗ്യ ബോധവൽകരണ പ്രവർത്തനങ്ങൾ ജില്ലാ മാസ്സ് മീഡിയ വിഭാഗം ഏകോപിപ്പിക്കും. യോഗത്തിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി സച്ചിൻ, ഡോ. ബിജോയ്‌ സി.പി, ഡോ. രമ്യ കെ.ടി, ഡോ. വോൾഗ വിജയൻ, വിവിധ പ്രോഗ്രാം ഓഫീസർമാർ, ജില്ലയിലെ സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ, പൊതു ജനാരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
 

Tags