ഹജ്ജ് തീർത്ഥാടകർക്ക് സഹായകരമായി ഹജ്ജ് സുവിധ സ്മാർട്ട് വാച്ച്

Hajj Suvidha smartwatch to help Hajj pilgrims

മട്ടന്നൂർ:ഹജ്ജ് 2026 ന്റെ ഭാഗമായി ഹാജിമാർക്കു വേണ്ടി തയ്യാറാക്കിയ ഹജ്ജ് സുവിധ സ്മാർട്ട് വാച്ച് സംവിധാനം പുതുമയായി. ഹാജിമാർക്ക് ഏറെ സഹായകരമാവുന്നതാണ് ഈ സ്മാർട്ട് വാച്ച് കൂട്ടം തെറ്റിയവരെയും വഴിയറിയാതെയും ബുദ്ധിമുട്ടുന്ന ഹാജിമാരെ കണ്ടെത്തുന്നതിന് ഹജ്ജ് ഇൻസ്പെക്ടർമാരെ സഹായിക്കും. മുമ്പ് ഹാജിമാർക്ക് നൽകിയിരുന്ന സ്റ്റീൽ കവർ നമ്പർ അടങ്ങിയ സ്റ്റീൽ വളക്ക് പകരമായി നൽകുന്ന ഈ സമാർട്ട് വാച്ചിൽ ഒരു ഐ.ഒ.ടിസിം അടങ്ങിയിട്ടുള്ളതിനാൽ ഹാജിമാർ സഊദി അറേബ്യയിൽ എത്തിയ ശേഷം മൊബൈൽ ഫോണുമായി കണക്ഷൻ ചെയ്തില്ലെങ്കിലും,വൈ ഫൈ ലഭിച്ചില്ലെങ്കിലും ഈ സ്മാർട്ട് വാച്ചിന് തടസ്സം കൂടാതെ പ്രവർത്തിക്കാനാവും. 

ഒരു ഹജ്ജ് ഇൻസ്പെക്ടർക്ക് 150 ഹാജിമാർ എന്ന രീതിയിലാണ് ചുമതല ക്രമീകരിച്ചിരിക്കുന്നത്. വാച്ചിൽ ഏർപ്പെടുത്തിയിരിക്കുന്ന 'സേവ് അവർ സോഴ്സ് ' (എസ് ഒ എസ് ) എമർജൻസി സംവിധാനത്തിലൂടെ ഹാജിമാർ പ്രയാസം നേരിടുന്ന സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവരെ അറിയിക്കുവാൻ സഹായകരമാവും. കൂടാതെ ഹജ്ജ് സുവിധ ആപ്ലിക്കേഷനിലൂടെ അവരുടെ ഇൻസ്പെക്ടർമാരുടെ പേര്, ഫോൺ നമ്പർ, ലൊക്കേഷൻ മുതലായ  കാര്യങ്ങൾ കാണുവാൻ സാധിക്കും. ഹാജിമാരുടെ താമസം, വിമാന സർവ്വീസ് തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുവാനും ഇതിലൂടെ സാധിക്കുന്നതാണ്. ഹജ്ജ് യാത്രയിൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഹാജിമാരുടെ ബാഗുകൾ നഷ്ടപ്പെടുന്നതും കണ്ടെത്താൻ വൈകുന്നതും, ഇതിനുള്ള പരിഹാരമായി ഹജ്ജ് കമ്മിറ്റി ഹാജിമാരുടെ ലഗേജുകളിൽ  ആർഎഫ് ഐഡി- ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇത് ഓരോ ഹാജിയുടെയും മൊബൈലിൽ ഹജ്ജ് സുവിധ ആപ്ലിക്കേഷനിൽ മൈ ലഗേജ് ലിസ്റ്റ് എന്ന ഓപ്ഷനിൽ സ്കാൻ ചെയ്ത് ബന്ധിപ്പിച്ചാൽ ഹാജിമാരുടെ ലഗേജുകൾ നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാൻ സാധിക്കും. കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ അഭിമാനകരമായ ഈ പദ്ധതി നൂറു ശതമാനം നടപ്പിലാക്കുന്നതിലൂടെ ഹജ്ജ് യാത്രയിൽ നേരിടുന്ന പ്രയാസങ്ങൾ ഗണ്യമായി കുറക്കാനാകുമെന്ന് കണ്ണൂർ എംബാർക്കേഷൻ പോയിന്റിലെ ഹജ്ജ് കമ്മിറ്റി പ്രതിനിധി വ്യക്തമാക്കി.

Tags