ഇരിക്കൂർ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുരത്തി


ഇരിക്കൂർ : ഇരിക്കൂർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുരത്തി.കഴിഞ്ഞതിങ്കളാഴ്ച രാത്രി പെരുവളത്തുപറമ്പ് വയക്കര വളവിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കാട്ടുപോത്തിനെയാണ് കുട്ടാവ് പുഴ കടത്തി വനത്തിലേക്ക് സാഹസികമായി വനം വകുപ്പ് ഉദ്യോഗസ്ഥർ തുരത്തിയത്.
ചൊവ്വാഴ്ച്ചമുതൽ പെരുവളത്തുപറമ്പ് മേഖലയിൽ കാട്ടുപോത്ത് ഭീതി ഉയർത്തിയിരുന്നു. ഉച്ചക്ക് 12ന് ഫാറൂഖ് നഗറിലെ ഉപേക്ഷിക്കപ്പെട്ട ചെങ്കൽ ക്വാറിയിൽ പോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി വി സനൂപ് കൃഷ്ണൻ, ശ്രീകണ്ഠപുരം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ കെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം ഇവിടെയെത്തി.

തുടർന്ന് ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിന് ഇടയിൽ പോത്ത് ഓടി മറഞ്ഞു.വൈകിട്ട് നാലോടെ പോത്ത് തട്ടുപറമ്പിൽ എത്തിയതായി പ്രദേശവാസികൾ അറിയിച്ചതോടെ വനം വകുപ്പ് സംഘം ഇവിടെയെത്തി.
ഇതോടെ പോത്ത് ജനവാസമേഖല വഴിയും മറ്റും പലഭാഗങ്ങളിലേക്ക് ഓടി. ഒടുവിൽ കുളിഞ്ഞ, മാങ്ങോട് വായനശാല വഴി മാങ്ങോട് വയലിൽ എത്തിയ പോത്തിനെ 6.30 ഓടെ വനംവകുപ്പ് സംഘം കുട്ടാവ് പുഴ വഴി വനത്തിലേക്ക് വിരട്ടി ഓടിക്കുകയായിരുന്നു
നേരത്തെ പറശ്ശിനിക്കടവ്, ധർമശാല ഭാഗങ്ങളിൽ കണ്ട കാട്ടുപോത്ത് ഇതുതന്നെയാണെന്ന് കരുതുന്നതായി റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണൻ പറഞ്ഞു