ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ കണ്ണൂർ കോർപ്പറേഷൻ സന്ദർശിച്ചു


കണ്ണൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതം നിശ്ചയിക്കുന്നതിനും സ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികൾ പരിശോധിക്കുന്നതിനുമായി ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. ഹരിലാലിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ കോർപ്പറേഷനിൽ എത്തി.
പുതുതായി രൂപീകരിക്കപ്പെട്ട കോർപ്പറേഷൻ എന്ന നിലയിൽ കോർപ്പറേഷൻ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്നങ്ങളും കൗൺസിലർമാർ കമ്മീഷൻ്റെ ശ്രദ്ധയിൽ പെടുത്തി.ജീവനക്കാരുടെ അഭാവം മുതൽ പുതുതായി കൊണ്ടു വന്ന കെ സ്മാർട്ട് സോഫ്റ്റ്വെയറിലുള്ള അപാകതകളും ചൂണ്ടിക്കാട്ടി.
കോർപ്പറേഷനായി മാറിയിട്ടും ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിന് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് മേയർ അറിയിച്ചു.കൂടാതെ സാമ്പത്തിക വർഷം അവസാനിക്കുന്ന സമയങ്ങളിൽ ജീവനക്കാരുടെ സ്ഥലം മാറ്റം കാരണം പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്നും പദ്ധതി കാലയളവ് ഒരു വർഷം എന്നത് മാറ്റി അനുവദിക്കുന്ന ഫണ്ട് മുഴുവൻ ഉപയോഗിക്കതക്ക രീതിയിൽ കാലയളവ് നിശ്ചയിക്കണമെന്നും മേയർ അറിയിച്ചു.
കമ്മീഷനു വേണ്ടി കോർപ്പറേഷൻ തയാറാക്കിയ വിശദമായ റിപ്പോർട്ട് മേയർ കമ്മീഷൻ ചെയർമാന് കൈമാറികൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹി ന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി. ഒ മോഹനൻ,കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, ടി.രവീന്ദ്രൻ, സാബിറ ടീച്ചർ, എസ് ഷഹീദ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ , അഡി. സെക്രട്ടറി ഡി ജയകുമാർ, സൂപ്രണ്ടിംഗ് എഞ്ചിനിയർ കെ സുബ്രമണ്യൻ 'എന്നിവർ സംസാരിച്ചു.

തുടർന്ന് കോർപ്പറേഷൻ നിർവഹണ ഉദ്യോഗസഥർ ഘടക സ്ഥാപന മേധാവികൾ എന്നിവരുമായും കമ്മീഷൻ ചർച്ച നടത്തി. ധനകാര്യ കമ്മീഷൻ സെക്രട്ടറി അനിൽ പ്രസാദ്, ജോയിൻ്റ് സെക്രട്ടറി പ്രശാന്ത് എം ഉൾപ്പെടെ 17 അംഗ സംഘമാണ് എത്തിയത്