പയ്യാമ്പലത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍: യു.ഡി. എഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനെതിരെ സമരപാതയില്‍ തുടരുമെന്ന് ഐ.എന്‍.ടി.യു.സി ,തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടേക്കും

Eviction of roadside vendors at Payyambalam: INTUC to continue protests against the UDF-led Kannur Corporation; Congress leadership likely to intervene to resolve the dispute.

 കണ്ണൂര്‍:വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ്അനുകൂലട്രേഡ് യൂനിയന്‍ സംഘടനയായ ഐ. എന്‍.ടി.യു കണ്ണരര്‍ കോര്‍പറേഷന്‍ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനും ധര്‍ണയ്ക്കുമെതിരെ മേയറും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും രംഗത്തെത്തി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായ തോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോര്‍പറേഷന്‍ ഭരണസമിതി. കണ്ണൂര്‍ കോര്‍പറേഷനില്‍ നടക്കുന്നത് കിരാത ഏകാധിപത്യഭരണമാണെന്ന്  ഐ. എന്‍. ടി.യു കണ്ണൂര്‍ ജില്ലാപ്രസിഡന്റ് ഡോ. ജോസ് ജോര്‍ജ് പ്‌ളാത്തോട്ടം തുറന്നടിച്ചിരുന്നു.

പയ്യാമ്പലത്തെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നത് വന്‍കിടക്കാരെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മേയര്‍ക്കെതിരെയും ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും ഐ. എന്‍.ടി.യു സി നേതാവിന്റെ ആരോപണം പ്രതിപക്ഷ പാര്‍ട്ടികളും ആയുധമാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ  ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് മേയര്‍. യു ഡി. എഫ് ഭരിക്കുന്ന കോര്‍പറേഷന്‍ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസിന്റെ പോഷക സംഘടന സമരം ചെയ്യുന്നത്  എതിരാളികളെ സഹായിക്കുന്നതിനാണെന്നാണ് ആരോപണം.  പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയും ഐ. എന്‍.ടി.യു.സിയെ വിമര്‍ശിച്ചു കൊണ്ടു രംഗത്തുവന്നിട്ടുണ്ട്.

പയ്യാമ്പലത്തെ വഴിയോര കച്ചവടക്കാരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാത്രമേ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുളള നടപടി സ്വീകരിക്കുവെന്നാണ് വിശദീകരണം. എന്നാല്‍ ആരുഭരിച്ചാലും തൊഴിലാളികളുടെ താല്‍പര്യത്തിനൊപ്പമേ ട്രേഡ് യൂനിയനെന്ന നിലയില്‍ ഐ. എന്‍. ടി.യു.സിക്ക് നില്‍ക്കാന്‍ കഴിയുകയുളളൂവെന്ന്  ഡോ. ജോസ് ജോര്‍ജ് പ്‌ളാത്തോട്ടം പറഞ്ഞു. കോര്‍പറേഷന്‍ തൊഴിലാളി ദ്രോഹ നടപടികള്‍ തുടര്‍ന്നാണ് ഇനിയും ശക്തമായ സമരം ഐ. എന്‍.ടി.യു.സി നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്നാല്‍ വിഷയം കൂടുതല്‍ വഷളാക്കാതെ  ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ജില്ലാനേതൃത്വം  അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
 

Tags