മഴ നേരത്തെയെത്തിയപ്പോൾ മഴക്കാലപൂർവ്വ ശുചീകരണം പാളി ; സംസ്ഥാനത്ത് എലിപ്പനി ,ഡെങ്കിപ്പനി മരണനിരക്ക് വർധിക്കുന്നു, നാലുവർഷത്തിനിടയിൽ നഷ്ടമായത് 1411 ജീവനുകൾ


കണ്ണൂർ : ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോഴുംസംസ്ഥാനത്ത് പകർച്ചവ്യാധികൾ മൂലം മരണപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിനിടയിൽ ഡെങ്കിപ്പനി, ചിക്കൻപോക്‌സ്, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ ബാധിച്ച് മരണപ്പെട്ടത് 1411 പേരാണ്. 2021 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കണക്കാണിത്.
tRootC1469263">മഞ്ഞപ്പിത്തം(ഹെപ്പറ്റെറ്റിസ് എ), ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഓരോ വർഷവുമുണ്ടാകുന്നത്. പകർച്ച വ്യാധികൾ ബാധിച്ച് ഏറ്റവും കൂടുതൽപേർ മരണപ്പെട്ടത് മലപ്പുറം(178 ) ജില്ലയിലാണ്. രണ്ടാമത് തൃശൂരും(173), മൂന്നാമത് തിരുവനന്തപുരത്തുമാണ്(164) കൂടുതൽ മരണങ്ങൾ റിപോർട്ട് ചെയ്തത്. 2021ൽ മലപ്പുറം ജില്ലയിൽ പകർച്ച വ്യാധികൾ ബാധിച്ച് വെറും 11 പേരാണ് മരണപ്പെട്ടതെങ്കിൽ 2024ൽ മരണനിരക്ക് 82 ആയി വർധിച്ചു.

തൃശൂരിൽ 2021ൽ ഒമ്പത് പേരാണ് മരണപ്പെട്ടതെങ്കിൽ 2024 ആയപ്പോഴേക്ക് അത് 77 ആയി വർധിച്ചു. ഈവർഷം മൂന്നുമാസം പിന്നിട്ടപ്പോൾ മാത്രം ഒമ്പത് മരണങ്ങളുമുണ്ടായി. തിരുവനന്തപുരത്ത് 2021ൽ 14 പേരാണ് മരണപ്പെട്ടതെങ്കിൽ 2024 ആയപ്പോഴേക്കും അത് 70 ആയി ഉയർന്നു. എല്ലാ ജില്ലകളിലും പകർച്ചവ്യാധി മരണങ്ങൾ വർധിക്കുകയാണ്. കാസർകോടും പത്തനംതിട്ടയും കോട്ടയത്തും മാത്രമാണ് നേരിയ ആശ്വാസമുള്ളത്. നാലുവർഷത്തിനിടയിൽ കാസർകോട് 15 മരണങ്ങൾ മാത്രമാണ് റിപോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണവും വലിയ രീതിയിൽ വർധിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. പത്തനംതിട്ടയിൽ 37ഉം കോട്ടയത്ത് 47ഉം പകർച്ചവ്യാധി മരണങ്ങൾ റിപോർട്ട് ചെയ്തു.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാലുവർഷത്തിനിടയിൽ സംസ്ഥാനത്ത് 37,138 പേരാണ് ഡെങ്കിപനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് 10,521 പേരും, വയറിളക്കരോഗങ്ങൾ ബാധിച്ച് 17, 62,594 പേരും, മഞ്ഞപ്പിത്തം(ഹെപ്പറ്റെറ്റിസ് എ) ബാധിച്ച് 11,297 പേരും മലേറിയ ബാധിച്ച് 2341 പേരും, ചിക്കൻപോക്‌സ് ബാധിച്ച് 72,303 പേരും വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. വയറിളക്ക രോഗങ്ങൾ വലിയ വില്ലനായി മാറിയെന്നാണ് ഡോക്ടർമാർ പറയുന്നത്. തിരുവനന്തപുരം(6601), കൊല്ലം(5955), തൃശൂർ(4819) ജില്ലകളിലാണ് ഡെങ്കിപനി വ്യാപകമാകുന്നത്. മലപ്പുറം (4203), കോഴിക്കോട്(2824) എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 20 പേർക്ക് അമീബിക് എൻ സഫലൈറ്റിസും ബാധിച്ചിട്ടുണ്ട്.
അതേസമയം കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്ന മുണ്ടീനീര് വലിയ വില്ലനായി മാറി. കഴിഞ്ഞവർഷം ജനുവരി മുതൽ ഈവർഷം ഫെബ്രുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ സംസ്ഥാനത്താകെ 15 വയസിന് താഴെയുള്ള 68,370 കുട്ടികളാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്. കോഴിക്കോട് ജില്ലയിലാണ്(13439) ഏറ്റവും കൂടുതൽ കുട്ടികൾക്ക് മുണ്ടിനീര് ബാധിച്ചത്. കണ്ണൂർ 16176 കുട്ടികൾക്കും പാലക്കാട് 11031 കുട്ടികൾക്കും, മലപ്പുറം 11324 കുട്ടികൾക്കും രോഗം പിടിപെട്ടു. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ ഓരോ വർഷവും മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
2020-1951, 2021-132, 2022-292 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരെങ്കിൽ 2023 ആയപ്പോഴേക്കും അത് 2386 ആയും 2024 ആയപ്പോൾ 74907 ആയി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം വലിയ വർധനയാണുണ്ടായത്. വാക്‌സിനേഷൻ ക്യത്യമായി ലഭിക്കാത്തതാണ് രോഗം വർധിക്കാൻ കാരണമായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം കാലവർഷം ന്യൂനമർദ്ദത്തിൻ്റെ രൂപത്തിൽ നേരത്തെ എത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. പല ഗ്രാമ പഞ്ചായത്തുകളിലും ഇത്തരം പ്രവർത്തനങ്ങൾ തീരെ നടന്നിട്ടില്ലെന്ന ആരോപണവുമുണ്ട്.